ക്രിസ്മസ് കാത്തിരിപ്പിന്റെ തിരുനാൾ -9 / ഫാ.ജേക്കബ് ചാണിക്കുഴി (മംഗലപ്പുഴ സെമിനാരി)
“ഓ, ഒരു പുണ്യാളൻ, എല്ലാം അറിയാമെന്നാ വിചാരം. താൻ ചെയ്യുന്നതൊക്കെ ശരിയെന്നും. എന്നിട്ടിപ്പം എന്തായി?’’ നീതിമാനായ തോബിത്ത് അന്ധനായപ്പോൾ അയാളെ ആക്ഷേപിച്ചുകൊണ്ട് തോബിത്തിന്റെ ഭാര്യ പറഞ്ഞതാണിത് (തോബിത്ത്: 2,14). “താനും തന്റെ ഒരു ദൈവവും. എന്തിനാ ഇങ്ങനെ ജീവിച്ചിരിക്കുന്നത്. പോയി ചത്തുകൂടെ മനുഷ്യ നിങ്ങൾക്ക്?’’ കുറച്ചു കൂടി കടുത്തതായിരുന്നു ജോബിന്റെ ഭാര്യയുടെ ശകാരം ( ജോബ്: 2,9). ചില ഭാര്യമാർ അങ്ങനെയാണ്. ഭർത്താവിന്റെ ഐശ്വര്യകാലത്ത് അയാളോട് ഒട്ടിനിൽക്കും. കഷ്ടതയുടെ കാലത്ത് കണ്ണിൽച്ചോരയില്ലാതെ ഒറ്റപ്പെടുത്തുകയും ചെയ്യും.
തികച്ചും വ്യത്യസ്തയായിരുന്നു ഏലീശ്വ. പള്ളിയിൽനിന്നു മൂകനായി വീടിന്റെ പടികയറിവന്ന സക്കറിയായെക്കണ്ട് “എന്റെ ദൈവമേ, അനുഗ്രഹത്തിനു പകരം ശാപവുമായിട്ടാണല്ലോ ഈ മനുഷ്യൻ കുടുംബത്തിലേക്ക് വന്നിരിക്കുന്നത്’’ എന്നൊന്നും ഏലീശ്വ വലിയ വായിൽ വിലപിക്കുന്നില്ല. സക്കറിയ എല്ലാം എഴുതിയും ആംഗ്യം കാണിച്ചും ഏലീശ്വയെ ധരിപ്പിക്കുന്നതുവരെ അവൾ ക്ഷമയോടെ കാത്തിരുന്നു.
സക്കറിയായിൽ നിന്നു വിവരങ്ങളറിഞ്ഞ ഏലീശ്വയുടെ പ്രതികരണം ശ്രദ്ധേയമാണ്: “അവൾ അഞ്ചു മാസത്തേക്ക് മറ്റുള്ളവരുടെ മുന്നിൽ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടി’’ (ലൂക്കാ: 1,24). എന്തായിരിക്കും അതിനു കാരണം? ഗർഭധാരണത്തിന്റെ ആദ്യ നാളുകളിൽ അത് അലസിപ്പോകാനുള്ള സാധ്യത ഏറെയാണ്. അയൽക്കാരെയെല്ലാം വിളിച്ചുകൂട്ടി ഗർഭധാരണ വാർത്ത ആഘോഷിച്ചിട്ട് പിന്നീട് കുഞ്ഞു നഷ്ടപ്പെട്ടാൽ അതു കൂടുതൽ അപമാനകരമാകുമെന്ന് ഏലീശ്വ ഭയപ്പെട്ടതുകൊണ്ടാണോ? തീർച്ചയായും അല്ല; അതു ദൈവത്തെ അവിശ്വസിക്കുന്നതിനു തുല്യമാകും. ഒരുപക്ഷേ, ദൈവം തന്ന ഈ വലിയ ദാനം സ്വകാര്യമായി ആഘോഷിച്ച് സന്തോഷിക്കുകയായിരുന്നോ? സാധ്യതകളേറെയാണ്. പക്ഷേ, മറ്റൊരു സാധ്യതയുമുണ്ട്. സക്കറിയാ പ്രായാധിക്യംകൊണ്ട് നേരത്തെ തന്നെ ബധിരനായിരുന്നിരിക്കണം (ലൂക്കാ: 1, 62). ഇപ്പോൾ മൂകനുമായി. അതോടെ സമൂഹത്തിൽനിന്നു പൂർണമായും ഒറ്റപ്പെട്ടു അയാൾ. അതുകൊണ്ട് ഏലീശ്വാ അയാൾക്കു കൂട്ടിരിക്കുകയാണ്. അതിനാണല്ലോ ദൈവം ഹവ്വയെ സൃഷ്ടിച്ചതുതന്നെ (ഉല്പത്തി: 2,18).
ഏറ്റവും ഭീകരമായി ഒറ്റപ്പെട്ടുപോയ തന്റെ ഭർത്താവിനൊപ്പമായിരിക്കാൻ ഏലീശ്വ ഒറ്റപ്പെടലിന്റെ വഴി സ്വയം തെരഞ്ഞെടുക്കുന്നു. അവൾ സക്കറിയായ്ക്കു കൂട്ടിരിക്കുകയാണ് - ദൈവം തന്ന വലിയ അനുഗ്രഹം തന്റെ ഉദരത്തിൽ രൂപപ്പെടുന്നതിൽ സന്തോഷിച്ചുകൊണ്ട്, ആ അനുഗ്രഹം കണ്മുന്നിൽ കാണുന്ന ദിനത്തിനായി കാത്തിരുന്നുകൊണ്ട്.
കൂട്ടിരുന്നുകൊണ്ട്...
12:42 AM Dec 09, 2018 | Deepika.com