കോട്ടയം: കസ്തൂരിരംഗൻ റിപ്പോർട്ട് സംബന്ധിച്ച് 2013 നവംബർ 13ലെ നിരോധന ഉത്തരവിൽ ഭേദഗതി വരുത്തിയ കേന്ദ്രസർക്കാരിന്റെ നടപടി മുൻ യുഡിഎഫ് സർക്കാരിന്റെ വാദങ്ങളെ ശരിവയ്ക്കുന്നതാണെന്നു പ്രഫഷണൽ കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഡോ. മാത്യു കുഴൽനാടൻ.
2014ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ആവശ്യപ്രകാരം അന്നത്തെ യുപിഎ സർക്കാർ ഇറക്കിയ കരട് വിജ്ഞാപനത്തിന്റെ വെളിച്ചത്തിലാണ് 3,115 ചതുരശ്ര കിലോമീറ്റർ സ്ഥലമൊഴിവാക്കിയ തീരുമാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചത്.
യുപിഎ സർക്കാർ ഒഴിവാക്കിയ സ്ഥലത്ത് ഇഎസ്എ നിയന്ത്രണങ്ങൾ നിലനിൽക്കില്ലെന്നു ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. തുടർന്ന് 27 കേസുകളിൽ സമാനവിധി ഹൈക്കോടതി പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോടു ചോദിച്ച വിശദീകരണത്തിനാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. യുപിഎ കാലത്തെ കരട് വിജ്ഞാപനം തട്ടിപ്പാണെന്നു പറഞ്ഞവർക്കുള്ള മറുപടി കൂടിയാണിത്.
യുപിഎയുടെ കാലത്തെ കരട് വിജ്ഞാപനത്തിനെതിരേയുണ്ടായ പ്രചാരണത്തിന്റെ ഭാഗമായാണ് ഇടുക്കിയിലടക്കം മലയോരമേഖലയിൽ കോണ്‍ഗ്രസിനു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കനത്ത വില നൽകേണ്ടിവന്നത്. വിഷയത്തിന്റെ യഥാർഥ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലുണ്ടായ വീഴ്ച പാർട്ടിയിലെ ദൗർബല്യവും തിരിച്ചടിക്കു കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കസ്തൂരിരംഗൻ: യുഡിഎഫ് വാദങ്ങളെ ശരിവച്ചെന്ന് കുഴൽനാടൻ
12:42 AM Dec 09, 2018 | Deepika.com