തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കാർഷിക മേള 27 മുതൽ ജനുവരി അഞ്ചു വരെ തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ നടക്കും.
മേളയിൽ സംസ്ഥാനത്തെ മികച്ച ജൈവ കർഷകനു കർഷക തിലക് അവാർഡ് സമ്മാനിക്കുമെന്നു സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. 27നു വൈകുന്നേരം ആറിന് മന്ത്രി വി.എസ്. സുനിൽ കുമാർ കാർഷിക മേള ഉദ്ഘാടനംചെയ്യും.
വിളപ്രദർശനം, കാലിപ്രദർശനം, സെമിനാറുകൾ എന്നിവ മേളയോടനുബന്ധിച്ചു നടക്കും. ബഹുവിള കൃഷി എന്നതാണ് മുഖ്യ ചർച്ചാവിഷയം. റബറിനു വിലയിടിവ് ഉണ്ടായിട്ടുള്ള പശ്ചാത്തലത്തിൽ വിവിധ വിളകൾ ശാസ്ത്രീയമായി കൃഷി ചെയ്തു വരുമാനം കൂട്ടാനും വീടിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിച്ചെടുക്കാനുള്ള വിഷയങ്ങളും ചർച്ച ചെയ്യപ്പെടും. പ്രമുഖ കർഷകരും കൃഷി വിദഗ്ധരും സെമിനാറുകൾക്കു നേതൃത്വം നൽകും. വിവിധ വകുപ്പുകളുടേതടക്കം ഇരുന്നൂറോളം സ്റ്റാളുകൾ മേളയിലുണ്ടാകും.
പ്രവേശന പാസിൽനിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇടുക്കി ജില്ലയിലെ ആളുകളെ സഹായിക്കാൻ വിനിയോഗിക്കും.കുറഞ്ഞ ചെലവിൽ ആധുനിക വീടുകൾ നിർമിക്കാനുള്ള പ്രോജക്ടുകൾക്കുള്ള മത്സരവും മേളയോട് അനുബന്ധിച്ചുണ്ടാകും. മികച്ച ജൈവ കർഷകനെ തെരെഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ഓഫീസിൽ 20 വരെ സ്വീകരിക്കും. മേളയോടനുബന്ധിച്ചു പ്രശസ്ത കലാകാരൻമാർ പങ്കെടുക്കുന്ന കലാവിരുന്നും സംഘടിപ്പിച്ചിട്ടുണ്ടെന്നു പി.ജെ.ജോസഫ് പറഞ്ഞു.ജോസഫ് ജോണ്, പ്രഫ.കെ.ഐ.ആന്റണി, ജോസി ജേക്കബ്, മത്തച്ചൻ പുരയ്ക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഗാന്ധിജി സ്റ്റഡി സെന്റർ കാർഷിക മേള 27 മുതൽ തൊടുപുഴയിൽ
12:05 AM Dec 09, 2018 | Deepika.com