തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടർന്ന് 17-ാം മിനിറ്റിൽ നടപടികൾ പൂർത്തിയാക്കി നിയമസഭ പിരിഞ്ഞു. ശബരിമല വിഷയത്തിൽ സത്യഗ്രഹമിരിക്കുന്ന യുഡിഎഫ് എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ സ്പീക്കർ ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.
പ്രതിപക്ഷത്തെ മൂന്നു പേർ ധർണ നടത്തുന്ന സഭാ കവാടത്തിൽനിന്നു ബാനറും പ്ലക്കാർഡുകളും പിടിച്ചു പ്രകടനമായാണ് പ്രതിപക്ഷം സഭയ്ക്കുള്ളിൽ കടന്നത്. അവർ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി ബഹളം തുടങ്ങുന്പോൾ ചോദ്യോത്തരവേളയിൽ മന്ത്രി കെ. രാജു മറുപടി പറഞ്ഞു തുടങ്ങിയിരുന്നു. സഭാ നടപടികളുമായി സഹകരിക്കുമെന്നുള്ള ഉറപ്പ് പാലിക്കാൻ പ്രതിപക്ഷം തയാറാകണമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടെങ്കിലും ബഹളം തുടർന്നു. ഇതിനിടെ അൻവർ സാദത്തും ശബരീനാഥും സ്പീക്കറുടെ ഡയസിൽ കയറാൻ ശ്രമിച്ചു.
ഈ സമയം വന്യജീവികളെ സംബന്ധിച്ച ചോദ്യം ചിറ്റയം ഗോപകുമാർ ഉന്നയിച്ചു. ശബരിമല വിഷയത്തിൽ അന്യംനിന്നുപോയ യുഡിഎഫിനെയും ബിജെപിയെയും രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്നായി ചിറ്റയത്തിന്റെ ചോദ്യം. സംസ്ഥാനത്ത് വരയാട്, കഴുകൻ തുടങ്ങിയ ജീവികളുടെ അംഗസംഖ്യ കുറയുകയാണെന്നും ഇവയുടെ സംരക്ഷണത്തിനായി പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫും ബിജെപിയും കേരളത്തിൽനിന്നുതന്നെ അന്യംനിന്നു കഴിഞ്ഞതായും അവരെ ആർക്കും ഇനി രക്ഷിക്കാൻ കഴിയില്ലെന്നും മന്ത്രി മറുപടി നൽകി.
ഇതിനിടയിൽ സീറ്റിലേക്കു മടങ്ങാൻ സ്പീക്കർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇതേത്തുടർന്ന് ചോദ്യോത്തരവേള റദ്ദ് ചെയ്തശേഷം മറ്റു നടപടികൾ പൂർത്തിയാക്കി സഭ ഇന്നലത്തേക്കു പിരിഞ്ഞു. തിങ്കളാഴ്ച വീണ്ടും ചേരും.
പ്രതിപക്ഷ ബഹളം; 17-ാം മിനിറ്റിൽ സഭ പിരിഞ്ഞു
01:10 AM Dec 08, 2018 | Deepika.com