തിരുവനന്തപുരം: പ്രളയം കവർന്നെടുത്ത മനുഷ്യരുടെ ഓർമകൾക്കു മുന്നിൽ മെഴുതിരികൾ തെളിച്ച് വേദിയും സദസും ഒന്നായി. അതിജീവനത്തിന്റെ അടയാളമായി അണിനിരന്ന ആയിരങ്ങളെ സാക്ഷിയാക്കി കേരളത്തിന്റെ 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധിയിൽ തിരിതെളിഞ്ഞു.
പ്രളയാനന്തര കേരളം കലാരംഗത്തു തകർന്നുപോയിട്ടില്ലെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാൻ രാജ്യാന്തര ചലച്ചിത്രമേള സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഇറേനിയൻ സംവിധായകൻ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
മന്ത്രി എ.കെ. ബാലൻ അധ്യക്ഷനായ ചടങ്ങിൽ ബംഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ഗുപ്ത മുഖ്യാതിഥിയായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, കെടിഡിസി ചെയർമാൻ എം. വിജയകുമാർ, നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സണ് ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനചടങ്ങിനു ശേഷം ഇറേനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ ചിത്രം എവരിബഡി നോസ് ന്റെ പ്രദർശനവും അരങ്ങേറി.
രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തുടക്കമായി
01:10 AM Dec 08, 2018 | Deepika.com