കൊച്ചി: കെഎസ്ആർടിസിയിലെ എംപാനൽ കണ്ടക്ടർമാരിൽ ഒരുവർഷം കുറഞ്ഞതു 120 ദിവസം ജോലിയെന്ന കണക്കിൽ പത്തു വർഷം സർവീസുള്ളവർ ഒഴികെ മറ്റുള്ളവരെ ഒരാഴ്ചയ്ക്കുള്ളിൽ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. റിസർവ് കണ്ടക്ടർമാരുടെ തസ്തികയിലേക്കു പിഎസ്സി ശിപാർശ ചെയ്തവരെ നിയമിക്കാൻ നടപടി സ്വീകരിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
പിഎസ് സി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും എംപാനൽ കണ്ടക്ടർമാർ നിലവിലുള്ളതിനാൽ നിയമനം ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പാലക്കാട് കഞ്ചിക്കോട് സ്വദേശി ആന്റണി സ്റ്റെജോ ഉൾപ്പെടെ നൽകിയ അപ്പീൽ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഉത്തരവ് നടപ്പാക്കിയാൽ നാലാ യിരത്തോളം എം പാനൽ കണ്ടക്ടർമാർക്കു തൊഴിൽ നഷ്ടമാകും.
പത്തു വർഷത്തെ സേവനവും ഒരു വർഷം കുറഞ്ഞത് 120 ദിവസം ജോലിയുമുള്ള എംപാനലുകാരെ സ്ഥിരപ്പെടുത്താൻ 2013 നവംബർ 21നു സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതു ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മറ്റുള്ള എം പാനൽ കണ്ടക്ടർമാരെ ഒഴിവാക്കാനാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
ഇവരെ ഒഴിവാക്കി പകരം 2013 മേയ് അഞ്ചിലെ റാങ്ക് ലിസ്റ്റിൽനിന്നു പിഎസ് സി നിർദേശിച്ച ഉദ്യോഗാർഥികൾക്കു നിയമനം നൽകണം. ഇതിനുള്ള നടപടികൾ സ്വീകരിച്ചശേഷം കെഎസ്ആർടിസി റിപ്പോർട്ട് നൽകണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. അപ്പീലുകൾ 17നു വീണ്ടും പരിഗണിക്കും.
റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും നിയമനം ലഭിക്കുന്നില്ലെന്നു പറഞ്ഞു ഹർജിക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി ഒക്ടോബർ 15നു സിംഗിൾബെഞ്ച് തള്ളി. നിലവിൽ ഒഴിവുകളില്ലെങ്കിൽ പിഎസ് സിയുടെ റാങ്ക് ലിസ്റ്റിൽ പേരുണ്ടെന്ന കാരണത്താൽ ഹർജിക്കാർക്കു നിയമനത്തിന് അവകാശമില്ലെന്നായിരുന്നു സിംഗിൾബെഞ്ചിന്റെ കണ്ടെത്തൽ.
ഹൈക്കോടതി വിധി: കെഎസ്ആർടിസി എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണം
01:46 AM Dec 07, 2018 | Deepika.com