ചങ്ങനാശേരി: ബാങ്ക് മാനേജരെന്ന വ്യാജേന ഫോണ് വിളിച്ച് അക്കൗണ്ട് ഉടമകളിൽനിന്നു പണം തട്ടുന്നതു തുടരുന്നു. കോട്ടയത്തുള്ള കോളജ് അധ്യാപകനിൽനിന്നു കഴിഞ്ഞ ദിവസം പണം തട്ടിയതിനു പിന്നാലെ ചങ്ങനാശേരിയിലെ അഞ്ച് അധ്യാപകരിൽനിന്ന് ഇന്നലെ ഒന്നര ലക്ഷത്തിലേറെ രൂപ തട്ടിപ്പുകാർ കൊണ്ടുപോയി. എസ്ബിഐയുടെ അസിസ്റ്റന്റ് മാനേജരാണെന്നു പരിചയപ്പെടുത്തിയാണ് ഫോണ് സന്ദേശം വരുന്നത്. അക്കൗണ്ട് ഉടമയുടെ അക്കൗണ്ട് വിവരങ്ങളും ജീവിതപങ്കാളിയുടെ പേരും വരെ കൃത്യമായി പറഞ്ഞാണ് ഇരകളെ വലയിൽ വീഴ്ത്തുന്നത്.
എസ്ബിഐയിലെ അക്കൗണ്ട് ഉടമകളിലെ പ്രത്യേകിച്ച് അധ്യാപകരെയാണ് തട്ടിപ്പു സംഘം അടുത്ത കാലത്തു ലക്ഷ്യമിട്ടിരിക്കുന്നത്. ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡ് നൽകാനെന്നു പറഞ്ഞാണു ഫോണ് വിളിക്കുന്നത്. ലളിതമായ ഇംഗ്ലീഷിലാണ് സംഭാഷണം.
ഫോണിലേക്ക് ഇപ്പോൾ വരുന്ന ഒടിപി നന്പർ പറഞ്ഞു തരണമെന്നും അല്ലെങ്കിൽ കാർഡ് ഉപയോഗിക്കാനാവില്ലെന്നും പറയും. അക്കൗണ്ട് മരവിക്കുമെന്നു കരുതി പലരും നന്പർ ഉടൻ പറഞ്ഞുകൊടുക്കുകയാണ് പതിവ്.
ഒടിപി നന്പർ കൊടുത്തു നിമിഷങ്ങൾക്കകം അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെടും. പണം പിൻവലിച്ചതായി സന്ദേശം വരികയോ സംശയം തോന്നി അക്കൗണ്ട് ഉടമ ബാങ്കിൽ ബന്ധപ്പെടുകയോ എടിഎം കാർഡുപയോഗിച്ചു ബാലൻസ് പരിശോധിക്കുകയോ ചെയ്യുന്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. തിരിച്ചുവി ളിച്ചാൽ സ്വിച്ച് ഓഫ് അല്ലെങ്കിൽ പരിധിക്കു പുറത്ത് എന്ന സന്ദേശം ലഭിക്കുകയാണ് പതിവ്. ശന്പളം ബാങ്കിലെത്തുന്ന ദിവസങ്ങളിലാണ് തട്ടിപ്പിനു കൂടുതൽ ശ്രമം നട ക്കുന്നത്.
ആധാർ വിവരം ചോർത്തിയെന്നു സംശയം
ചങ്ങനാശേരി: ഫോണിൽ വിളിച്ച് ഒടിപി വാങ്ങി തട്ടിപ്പു നടത്തുന്നവരുടെ പക്കൽ അക്കൗണ്ട് ഉടമകളുടെ ആധാർ വിവരങ്ങൾ ലഭ്യമായോയെന്നു സംശയം. അക്കൗണ്ട് ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ വരെ തട്ടിപ്പുകാർ പറയുന്നതാണ് ഈ സംശയം ഉയർത്തുന്നത്. ജാർഖണ്ഡ്, ഹരിയാന, യുപി സംസ്ഥാനങ്ങളിലാണ് തട്ടിപ്പുകാർ തന്പടിച്ചിരിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. തട്ടിപ്പ് വ്യാപകമായി നടന്നിട്ടും ഇത്തരം സംഘങ്ങളെയൊന്നും വലയിലാക്കാനാകുന്നില്ല എന്നതാണ് ആശങ്കാജനകം.
ബെന്നി ചിറയിൽ
ചങ്ങനാശേരിയിൽ അഞ്ച് അധ്യാപകരുടെ പണം പോയി
01:47 AM Dec 06, 2018 | Deepika.com