വിയ്യൂർ(തൃശൂർ): പാരീസ് ഭീകരാക്രമണ കേസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ, റിമാൻഡ് തടവുകാരനെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പോലീസ് അന്വേഷണ സംഘം വിയ്യൂർ ജയിലിലെത്തി.
കണ്ണൂർ കനകമല ഭീകര ക്യാന്പ് കേസിൽ എൻഐഎ അറസ്റ്റു ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീനെ ചോദ്യം ചെയ്യാനാണ് ഫ്രഞ്ച് സംഘമെത്തിയത്. ദ്വിഭാഷിയുടെ സഹായത്തോടെ ജയിലിലെ പ്രത്യേക മുറിയിലായിരുന്നു ചോദ്യം ചെയ്യൽ.
മൂന്നു ദിവസം ചോദ്യം ചെയ്യാനുള്ള അനുമതി അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. 137 പേർ കൊല്ലപ്പെട്ട 2015ലെ പാരീസ് ഭീകരാക്രമണ കേസിൽ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സുബ്ഹാനി സിറിയയിൽ ആയുധ പരിശീലനം നടത്തിയിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തു ഭീകരാക്രമണത്തിനു പദ്ധതിയിടാൻ 2015 ൽ കണ്ണൂരിലെ കനകമലയിൽ രഹസ്യ യോഗം ചേർന്ന കേസിലാണ് സുബ്ഹാനിയെ എൻഐഎ പിടികൂടിയത്.
മറ്റൊരു രാജ്യത്തെ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു യൂറോപ്യൻ അന്വേഷണ ഏജൻസി ഇന്ത്യയിലെ ജയിലിൽ എത്തുന്നത്. സർക്കാരിന്റെയും ടാഡ കോടതിയുടെയും പ്രത്യേക അനുമതിയുമായി ഇന്നലെ വൈകുന്നേരം നാലരയോടെ ജയിലിലെത്തിയ സംഘത്തിൽ ഫ്രാൻസിൽനിന്നുള്ള മൂന്നു പേരാണുള്ളത്.
സംഘത്തിലെ മറ്റുള്ളവർ കേന്ദ്ര കുറ്റാന്വേഷണ വിഭാഗം കമാൻഡോകളാണ്. അതീവസുരക്ഷയാണ് ജയിലിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ജയിൽകവാടം കടന്ന് ഉള്ളിലേക്കു വാഹനങ്ങൾ അനുവദിക്കാറില്ല. എന്നാൽ അന്വേഷണ സംഘത്തെ വാഹനത്തിൽതന്നെ ഉള്ളിലേക്കു കൊണ്ടുപോവുകയായിരുന്നു. കാറിന്റെ ചില്ലുകൾ കർട്ടൻ കൊണ്ട് മറച്ചിരുന്നു.
മതിലിനകത്തുണ്ടായിരുന്ന തടവുകാരെ അടിയന്തരമായി മാറ്റി സെല്ലുകളിൽ അടച്ചതിനുശേഷമാണ് അന്വേഷണ സംഘം സുബ്ഹാനിയെ ചോദ്യം ചെയ്തത്. മുക്കാൽ മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ഫ്രഞ്ചുഭാഷാ പരിജ്ഞാനമുള്ള, കേന്ദ്ര കുറ്റാന്വേഷണ സംഘത്തിലെ വനിതാ അംഗത്തിന്റെ സഹായത്തോടെയാണ് ചോദ്യം ചെയ്യൽ.
പാരീസ് ആക്രമണം: ഫ്രഞ്ച് അന്വേഷണസംഘം വിയ്യൂർ ജയിലിൽ
01:47 AM Dec 06, 2018 | Deepika.com