തിരുവനന്തപുരം: പാവനമായ ശബരിമലയെ വിശ്വാസത്തിന്റെ പേരിൽ രാഷ്ട്രീയായുധമാക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ സമരമാണു ബിജെപിയും സംഘപരിവാറും ഉദ്ദേശിക്കുന്നതെങ്കിൽ ശബരിമലയെ അതിനു വേദിയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ആശയപരമായ അഭിപ്രായവ്യത്യാസം എന്നേ നിലനിൽക്കുന്നതാണ്. അത്തരം കാര്യങ്ങൾക്കു വേറെ വേദിയുണ്ട്. അയ്യപ്പഭക്തരെ രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കരുത്. ശബരിമലയെ പ്രക്ഷോഭത്തിന്റെ ഭൂമിയാക്കി മാറ്റി സംഘപരിവാർ സംസ്ഥാനത്തു വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ മാതൃകാപരമായാണു പോലീസ് ഇടപെടുന്നത്. ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ എത്തുന്നവരെയാണു പോലീസ് അറസ്റ്റു ചെയ്യുന്നത്. ഹരിവരാസനം പാടി നട അടച്ചിട്ടും അവിടെ ചിലർ സംഘടിച്ചു നിൽക്കുന്നതു പ്രശ്നങ്ങൾ ഉണ്ടാക്കാനാണ്. അക്രമം നടത്തി ശബരിമല പിടിച്ചെടുക്കാനുള്ള ശ്രമമാണു സംഘപരിവാർ നടത്തുന്നത്.
പല കേസുകളിലും പ്രതികളായിട്ടുള്ള ആർഎസഎസ് നേതാക്കളാണു ശബരിമലയിൽ സംഘർഷം ഉണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചത്. വിശ്വാസികൾ വരുന്ന വഴിയിലൂടെയല്ല, വനത്തിലൂടെയാണ് ഇവർ സംഘർഷമുണ്ടാക്കാൻ എത്തുന്നത്. ശബരിമല പിടിച്ചെടുക്കാൻ വൻ ഗൂഢാലോചനയാണു സംഘപരിവാർ നേതാക്കൾ നടത്തുന്നത്. ശരിയായ വിശ്വാസത്തോടുകൂടി ബിജെപി നേതാക്കൾ ശബരിമലയിലെത്തിയാൽ ദർശനത്തിനുള്ള സൗകര്യമൊരുക്കും. അല്ലാതെ മറ്റു മാർഗങ്ങൾ സ്വീകരിച്ച് അക്രമമുണ്ടാക്കാനാണു ശ്രമമെങ്കിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണ്. ദർശനത്തിനായി സ്ത്രീകളെത്തിയാൽ അവർക്കു സംരക്ഷണം കൊടുക്കും. എന്നാൽ, അവരുടെ സ്ഥലത്തുനിന്നു സംരക്ഷണം കൊടുത്തു ശബരിമലയിലെത്തിക്കാൻ സർക്കാരിനു കഴിയില്ല. ശരിയായ ഭക്തർക്കായി ശക്തമായ സുരക്ഷയാണു ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രളയത്തിനു ശേഷം ശബരിമലയെ പഴയ നിലയിൽ എത്തിക്കാൻ മനുഷ്യസാധ്യമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കുറവുകൾ ഇപ്പോഴുമുണ്ട്. അതൊക്കെ പരിഹരിച്ചു വരികയാണ്. എന്നാൽ, വോട്ടിനു വേണ്ടി കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണു സംഘപരിവാർ നടത്തുന്നത്.
നിർഭാഗ്യവശാൽ കോണ്‍ഗ്രസും അവർക്കൊപ്പം ചേർന്നിരിക്കുന്നു. ശബരിമലയിലെ സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം സ്വാഗതം ചെയ്തതാണ്. എന്നാൽ, സംസ്ഥാന കോണ്‍ഗ്രസ് ഇതംഗീകരിക്കുന്നില്ല. തോന്നുന്പോൾ തോന്നുന്നതു പറയുന്ന ആളായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അക്രമം നടത്തി ശബരിമല പിടിച്ചെടുക്കാൻ സംഘപരിവാർ ശ്രമം: മുഖ്യമന്ത്രി
01:19 AM Nov 21, 2018 | Deepika.com