ശബരിമല: ശബരിമല സന്നിധാനത്ത് ഇന്നലെ രാത്രിയും വിലക്ക് ലംഘിച്ചു നാമജപ പ്രതിഷേധം. സന്നിധാനത്തെ വടക്കേനടയിലും മാളികപ്പുറത്തു താഴെ തിരുമുറ്റത്തുമാണ് രാത്രി പത്തിനുശേഷം ആളുകൾ സംഘടിച്ച് നാമജപം നടത്തിയത്. ഹരിവരാസനം ചൊല്ലി നട അടച്ചതോടെ ഇവർ പിരിഞ്ഞുപോയി.
നാമജപക്കാർക്കൊപ്പം ബിജെപി എംപി വി. മുരളീധരൻ, സംസ്ഥാന വക്താവ് ജെ.ആർ. പത്മകുമാർ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എന്നിവരും ഉണ്ടായിരുന്നു. കൊല്ലത്തുനിന്നെത്തിയ 30 അംഗ സംഘമാണ് നാമജപം നടത്തിയതെന്നു പറയുന്നു.
ഞായറാഴ്ച നാമജപം നടത്തി പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. തിങ്കളാഴ്ചയും ഇന്നലെയും അറസ്റ്റിനു മുതിർന്നിരുന്നില്ല. പകരം നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച കാര്യം ഐജി വിജയ് സാക്കറെ നേരിട്ടെത്തി അറിയിക്കുകയും ചെയ്തു. ഭക്തർക്ക് വലിയ നടപ്പന്തലിൽ വിരി വയ്ക്കാൻ തടസമില്ലെന്നു പോലീസ് പറഞ്ഞു. നേരത്തെ നടപ്പന്തലിൽ ആരെയും തങ്ങാൻ അനുവദിച്ചിരുന്നില്ല. നടപ്പന്തലിൽ വിരിവയ്ക്കാൻ ഭക്തരെ അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
നടപ്പന്തലിലെ വിലക്ക് ഭാഗികമായി നീക്കി; ഇന്നലെയും നാമജപ പ്രതിഷേധം
01:19 AM Nov 21, 2018 | Deepika.com