കണ്ണൂർ: ഉപ്പയുടെ നിരപരാധിത്വം തെളിയിക്കാൻ മകനും കൂട്ടുകാരും ചേർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ യഥാർഥ പ്രതി അറസ്റ്റിൽ. ചക്കരക്കല്ലിൽ ജൂലൈ അഞ്ചിന് പെരളശേരി സ്വദേശിനി രാഖിയുടെ കഴുത്തിലെ അഞ്ചര പവന്റെ സ്വർണമാല സ്കൂട്ടറിലെത്തി കവർന്ന കേസിൽ മാഹി അഴിയൂർ കോറോത്ത് റോഡിലെ ശാലീനത്തിൽ ശരത് വത്സരാജിനെ (35) യാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്.
മലപ്പുറം മങ്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന ശരത്തിന്റെ അറസ്റ്റ് ഒരാഴ്ച മുമ്പാണ് പെരിന്തൽമണ്ണ കോടതിയുടെ അനുമതിയോടെ കോഴിക്കോട് ജില്ലാ ജയിലിൽ വച്ച് കണ്ണൂർ പോലീസ് രേഖപ്പെടുത്തിയത്.
മാല കവർന്ന കേസിൽ കതിരൂർ സ്വദേശിയും ഖത്തറിൽ ജോലിക്കാരനുമായ താജുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്ത് 54 ദിവസം റിമാൻഡ് ചെയ്തിരുന്നു. അന്നത്തെ ചക്കരക്കൽ എസ്ഐയായിരുന്ന ബിജുവാണ് താജുദ്ദീനെ അറസ്റ്റ് ചെയ്തത്.
ഉപ്പ നിരപരാധിയാണെന്ന് അറിയാവുന്ന മകൻ മുഹമ്മദും സുഹൃത്തുക്കളും നടത്തിയ അന്വേഷണമാണ് പോലീസിന്റെ തെറ്റ് തിരുത്താനും യഥാർഥ പ്രതിയെ കണ്ടെത്താനും സഹായിച്ചത്. മുഹമ്മദും താജുദ്ദീന്റെ ഗൾഫിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്നു രൂപീകരിച്ച ‘ജസ്റ്റീസ് ഫോർ താജുദ്ദീൻ’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. സംശയമുള്ളവരുടെ പടങ്ങൾ പോസ്റ്റ് ചെയ്യുകയും ചിലർ യഥാർഥ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് താജുദ്ദീന്റെ കുടുംബം കണ്ണൂർ ഡിവൈഎസ്പിയെ സമീപിച്ചു.
കൊണ്ടോട്ടി എംഎൽഎ പി.ടി. ഇബ്രാഹിം വഴി ഡിജിപിക്ക് പരാതിയും നല്കി. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദനോട് ഡിജിപി ആവശ്യപ്പെടുകയായിരുന്നു. കോഴിക്കോട്, കണ്ണൂർ ക്രൈം സ്ക്വാഡുകളുടെ സഹായത്തോടെ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് യഥാർഥ പ്രതി ശരത്താണെന്നു മനസിലായത്. മൊബൈൽ ടവർ ലൊക്കേഷനും സ്കൂട്ടറും തിരിച്ചറിഞ്ഞതോടെ തലശേരി സിജെഎം കോടതിയുടെ വാറണ്ട് പ്രകാരം ശരത്തിനെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കവർന്ന മാല തലശേരി മാർക്കറ്റ് റോഡിലെ ജ്വല്ലറിയിൽനിന്നും കവർച്ചയ്ക്കുപയോഗിച്ച ആക്ടീവ സ്കൂട്ടർ മാഹി ചാലക്കരയിൽനിന്നും പോലീസ് കണ്ടെടുത്തു.
ജൂലൈ എട്ടിന് നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി പത്തു ദിവസത്തെ അവധിക്ക് എത്തിയതായിരുന്നു താജുദ്ദീൻ. ആളുമാറി അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുകയും ചക്കരക്കൽ എസ്ഐ ബിജുവിനെ കണ്ണൂർ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
പണംവാങ്ങി പലരെയും വ ഞ്ചിച്ച കേസിലാണ് ശരത് വത്സ രാജ് മുന്പ് അറസ്റ്റിലായത്.
പി. ജയകൃഷ്ണൻ
ചക്കരക്കല്ല് മാലമോഷണക്കേസിൽ യഥാർഥ പ്രതി അറസ്റ്റിൽ
01:10 AM Nov 21, 2018 | Deepika.com