കൊച്ചി: വൈക്കം-എറണാകുളം ജലപാതയിൽ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച "വേഗ 120' അതിവേഗ എസി ബോട്ട് സർവീസിന് മികച്ച പ്രതികരണം. സർവീസ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുന്പോൾ വരുമാനത്തിൽ വൻ വർധനയുണ്ടായതായി അധികൃതർ പറഞ്ഞു.
പ്രതിദിനം ഓരോ സർവീസിലും ശരാശരി 80നും 90നും ഇടയിൽ യാത്രക്കാരാണ് ബോട്ടിനെ ആശ്രയിക്കുന്നത്. അവധിദിനങ്ങളിൽ ഇത് 120 വരെ ഉയരും. വൈക്കം- കൊച്ചി സർവീസിൽ നിന്നു മാത്രമായി പ്രതിദിനം ശരാശരി 8,250 രൂപയും എറണാകുളം- കമാലക്കടവ് സർവീസ് കൂടി ഉൾപ്പെടുത്തുന്പോൾ പ്രതിദിനം 15,000 രൂപയുമാണ് വരുമാനം.
രാവിലെ 7.30ന് വൈക്കത്തുനിന്ന് സർവീസ് ആരംഭിച്ച് 9.30ന് എറണാകുളത്തെത്തുന്ന ബോട്ട് എറണാകുളം- കമാലക്കടവ് റൂട്ടിൽ ദിവസേന 12 സർവീസുകളും നടത്തുന്നുണ്ട്. യാത്രാക്ലേശം രൂക്ഷമായ ഈ റൂട്ടിൽ ബോട്ട് സർവീസ് യാത്രക്കാർക്ക് ഏറെ ആശ്വാസമാവുകയാണ്.
ഹർത്താൽ ദിനത്തിൽ സർവീസ് നടത്താതിരുന്നതൊഴിച്ചാൽ ബാക്കി മുഴുവൻ ദിവസങ്ങളിലും ബോട്ട് സർവീസ് നടത്തി. വൈക്കം-എറണാകുളം എസി കാബിൻ 80 രൂപയും സാധാരണ കാബിൻ 40 രൂപയുമാണ് നിരക്ക്.
ദിവസേന രാവിലെയും വൈകിട്ടുമായി വൈക്കം- എറണാകുളം റൂട്ടിൽ രണ്ട് സർവീസുകളാണ് നടത്തുന്നത്. സർവീസിംഗിന്റെ ഭാഗമായി ബോട്ട് ഇന്നും നാളെയും സർവീസ് നടത്തില്ലെന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ വൈക്കത്തുനിന്ന് ആരംഭിക്കുന്ന ബോട്ടിന് വൈക്കം, ചെമ്മനാകരി, പെരുന്പളം, പാണാവള്ളി, തേവര, നേവൽ ബേസ്, എറണാകുളം ജെട്ടി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ ഉള്ളത്.
25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ബോട്ട് രണ്ട് മണിക്കൂർ കൊണ്ടാണ് എറണാകുളത്തെത്തുന്നത്. വിനോദസഞ്ചാര വികസനം കൂടി കണക്കിലെടുത്താണ് ജലഗതാഗത വകുപ്പ് ഈ റൂട്ടിൽ ബോട്ട് സർവീസ് ആരംഭിച്ചിട്ടുള്ളത്. സീസണ് കാലയളവിൽ വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ബോട്ട് സർവീസ് പ്രയോജനപ്പെടുത്തുമെന്നാണ് ജലഗതാഗത വകുപ്പിന്റെ പ്രതീക്ഷ.
അതിവേഗ ബോട്ട് സർവീസിനു മികച്ച പ്രതികരണം; വരുമാനത്തിൽ വർധന
12:51 AM Nov 21, 2018 | Deepika.com