കാഞ്ഞങ്ങാട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കൂടിക്കാഴ്ചയ്ക്ക് കാഞ്ഞങ്ങാട് റസ്റ്റ്ഹൗസിലെ മുറിയിലെത്തിയ ബിജെപി പ്രവർത്തകർ ശരണം വിളിയുമായി പ്രതിഷേധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. പതിനൊന്നരയോടെ മാധ്യമപ്രവർത്തകരുമായി സംസാരിച്ചശേഷം ഗേറ്റിൽ കാത്തുനിന്നിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, ജനറൽ സെക്രട്ടറി എ. വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ ആറു പേർ മന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഗേറ്റിൽ സുരക്ഷാചുമതലയിലുണ്ടായിരുന്ന പോലീസുകാർ ഇതിനനുവദിച്ചില്ല.
എന്നാൽ ഇവർ നിർബന്ധം പിടിച്ചു. ഇതേത്തുടർന്ന് സ്ഥലത്തെത്തിയ കാസർഗോഡ് അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി അസിനാർ, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ. സുധാകരൻ എന്നിവർ മന്ത്രിയെ കാര്യം ധരിപ്പിച്ചു. മന്ത്രി അനുവാദവും നൽകി. തുടർന്നാണ് സംഘം മന്ത്രിയുടെ മുറിയിലെത്തിയത്. ആദ്യമൊക്കെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്യോന്യം പങ്കുവച്ചു. എന്നാൽ, പിന്നീട് മന്ത്രിയുടെ അഭിപ്രായത്തെ ബിജെപി പ്രവർത്തകർ എതിർത്തു.
എതിർപ്പുകളെ മന്ത്രി സൗമ്യമായി നേരിട്ടുവെങ്കിലും അവർ പ്രതിഷേധം കടുപ്പിച്ചു. ശബരിമലയിൽ ശരണമന്ത്രം വിലക്കിയെന്നും അതു പിൻവലിക്കണമെന്നുമായി ജില്ലാ പ്രസിഡന്റ്. എന്നാൽ അങ്ങനൊരു വിലക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇതിൽ ഞങ്ങൾ പ്രതിഷേധിച്ച് ഇവിടെ ശരണമന്ത്രം ചൊല്ലുന്നുവെന്ന് പറഞ്ഞ് മന്ത്രിയുടെ മുന്നിൽ എല്ലാവരും കുത്തിയിരിക്കാൻ ശ്രമിച്ചപ്പോൾ പോലീസ് ഇവരെ നീക്കംചെയ്ത് സ്റ്റേഷനിലെത്തിച്ചു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ജില്ലാ ഭാരവാഹികളെ കൂടാതെ കാസർഗോഡ് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി എൻ. ബാബുരാജ്, കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിമാരായ മനുലാൽ മേലത്ത്, പ്രേമരാജ്, അജാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.കെ.സുരേഷ് എന്നിവരാണ് മന്ത്രിയുടെ മുന്നിൽ പ്രതിഷേധം പ്രകടിപ്പിച്ചത്.
മന്ത്രിയുടെ മുറിയിലെത്തി പ്രതിഷേധിച്ചവർ അറസ്റ്റിൽ
12:51 AM Nov 21, 2018 | Deepika.com