കൊച്ചി: ശബരിമലയിൽ കോടതിയുടെ അനുമതിയില്ലാതെ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ അനുചിതമെന്നു കണ്ടാൽ റദ്ദാക്കേണ്ടിവരുമെന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച്. ആരാണു നിയന്ത്രണങ്ങൾക്കു നിർദേശം നൽകിയതെന്നും എന്താണു നിയന്ത്രണങ്ങളെന്നും വ്യക്തമാക്കി ഡിജിപി വിശദമായ സത്യവാങ്മൂലം നൽകണമെന്നു കോടതി ഉത്തരവിട്ടു. നിയന്ത്രണങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, സർക്കാരിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാമെന്നു വാക്കാൽ പറഞ്ഞു. ജസ്റ്റീസുമാരായ പി. ആർ.രാമചന്ദ്രമേനോൻ, എൻ. അനിൽ കുമാർ എന്നിവരടങ്ങു ന്നതാണ് ബെഞ്ച്.
ശബരിമലയിലെ സുരക്ഷയും ക്രമസമാധാനപാലനവും കണക്കിലെടുത്തു പരിശോധനകളും ചോദ്യംചെയ്യലുമൊക്കെയാവാം. അതിന്റെ പേരിൽ ഭക്തരെ ബുദ്ധിമുട്ടിക്കരുത്. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണം. സാമൂഹ്യവിരുദ്ധർക്കു ശബരിമലയിൽ അജൻഡകളുണ്ടാകാം. എന്നാൽ കോടതിക്കു ഭക്തരുടെ കാര്യത്തിലാണു താത്പര്യം.
സർക്കാരിനും അതാണു താത്പര്യമെന്ന് അഡ്വക്കറ്റ് ജനറൽ (എജി) പറഞ്ഞപ്പോൾ, സർക്കാരിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമില്ലെന്നും അതാണു കോടതിയെ അസ്വസ്ഥമാക്കുന്നതെന്നും ശബരിമലയെ യുദ്ധമേഖലയാക്കുന്നതിൽ ഹർജിക്കാരടക്കം എല്ലാവർക്കും പങ്കുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
പ്രശ്നങ്ങളുണ്ടാവുന്നതു കർശനമായി തടയണം. ചെറിയൊരു തീപ്പൊരി മതി വലിയ പ്രശ്നമായി മാറാൻ. പ്രശ്നമുണ്ടാക്കിയവർ കാട്ടിൽ അപ്രത്യക്ഷമാകും. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണ്. ഇതു നടപ്പാകാതെ സുപ്രീംകോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും തലയിൽ കുറ്റം ചാരാനാണു സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സുരക്ഷാ പ്രശ്നമുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ സർക്കുലറിനെക്കുറിച്ചു സർക്കാർ വ്യക്തമാക്കുന്നതിനാൽ കേസിൽ കേന്ദ്രസർക്കാരിനെ കക്ഷിയാക്കുന്നതു പരിഗണിക്കും.
ശബരിമലയിലെ പോലീസ് അതിക്രമം, കടുത്ത നിയന്ത്രണങ്ങൾ തുടങ്ങിയവയ്ക്കെതിരേ നിലവിലുള്ള ഒരുകൂട്ടം ഹർജികളും ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേലുള്ള ഹർജിയും പരിഗണിക്കവേയാണു ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ഹർജികൾ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. രാവിലെ ഹർജികൾ പരിഗണിച്ചപ്പോൾ പോലീസിന്റെ ഭാഗത്തുനിന്ന് അമിത ഇടപെടൽ ഉണ്ടായെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ഇതനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം നടപ്പന്തലിൽ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിച്ചവർ ആർഎസ്എസ്, ഹിന്ദു ഐക്യവേദി, എബിവിപി പ്രവർത്തകരാണെന്ന് എജി വിശദീകരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സാമൂഹ്യവിരുദ്ധരെ തടയാനാണു നടപടികൾ സ്വീകരിച്ചത്. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരായ വിജയ് സാക്കറേ, ശിവവിക്രം, പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തിരക്ക് നിയന്ത്രിക്കാൻ പോലീസ് സംവിധാനം ഏർപ്പെടുത്തിയതെന്നും എജി പറഞ്ഞു.
മുന്നറിയിപ്പുമായി ഹൈക്കോടതി; ശബരിമലയിലെ നിയന്ത്രണങ്ങൾ റദ്ദാക്കേണ്ടി വരുമെന്നു ദേവസ്വം ബെഞ്ച്
03:33 AM Nov 20, 2018 | Deepika.com