തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ ചരിത്രത്തിൽ ആദ്യം നടന്ന അറസ്റ്റ് നടപടികളിൽ എസ്പി റാങ്കിലുള്ള ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥനായ പ്രതീഷ്കുമാറിനെ സഹായിക്കാൻ സന്നിധാനത്തിന്റെ ചുമതലയുള്ള ഐജി വിജയ് സാക്കറെ എത്താത്തതിൽ ഐപിഎസ് ഉദ്യോഗസ്ഥർക്ക് അതൃപ്തി. ഐജി മരക്കൂട്ടത്ത് ഉണ്ടായിരുന്നിട്ടും ഈ സമയം സന്നിധാനത്തേക്ക് എത്താതിരുന്നതിലാണ് അതൃപ്തി.
സന്നിധാനത്തെ പോലീസ് നടപടിയുമായി ബന്ധപ്പെട്ടു പോലീസ് ഉദ്യോഗസ്ഥരോടു വിശദീകരണം തേടേണ്ട സാഹചര്യമില്ലെന്നാണു സംസ്ഥാന പോലീസ് മേധാവി പറയുന്നത്. ഐജി മരക്കൂട്ടത്തുണ്ടായിരുന്നിട്ടും സന്നിധാനത്തേക്കെത്തിയിരുന്നില്ലെന്നാണു വ്യക്തമായത്. എന്നാൽ, സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്പി സുദർശനനു വീഴ്ചയുണ്ടായതായാണു വിലയിരുത്തൽ. എസ്പി സുദർശനനെ മാറ്റിയതായും വിവരമുണ്ട്.
പന്പ മുതൽ സന്നിധാനം വരെ സുരക്ഷാ ചുമതല വിജയ് സാക്കറെയ്ക്കായിരുന്നു. ശബരിമലയുടെ മൊത്തം സുരക്ഷയുടെ ചുമതലയുള്ള എഡിജിപി അനിൽകാന്ത് ഞായറാഴ്ച രാത്രി ശബരിമലയിലോ പരിസരത്തോ ഉണ്ടായിരുന്നില്ല.
എന്നാൽ, ഒരു ഉദ്യോഗസ്ഥനും വീഴ്ചയുണ്ടായിട്ടില്ലെന്നാണു പോലീസ് ഉന്നതർ പറയുന്നത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിലൂടെ ഇതാണു വ്യക്തമാകുന്നത്. പോലീസിനെ കബളിപ്പിച്ച് സന്നിധാനത്തു പ്രതിഷേധം നടത്തിയ സംഘത്തിലെ എട്ടുപേരെ നേരത്തേ തിരിച്ചറിഞ്ഞിരുന്നെന്നും ഇവരെ കണ്ടെത്തിയപ്പോഴേക്കും വൈകിപ്പോയെന്നുമാണു പോലീസ് പറയുന്നത്. ഇവരിൽ ചിലർ പോലീസിന്റെ കണ്ണുവെട്ടിച്ച് കാനനപാതയിലൂടെ എത്തിയതാകാമെന്നു സംശയിക്കുന്നു.
ശബരിമല: ഐജി എത്തിയില്ല, പോലീസുകാർക്ക് അതൃപ്തി
03:33 AM Nov 20, 2018 | Deepika.com