തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാസികയായ വിജ്ഞാന കൈരളിയിൽ ക്രൈസ്തവസഭ പരിപാവനമായി കരുതുന്ന കുന്പസാരമെന്ന കൂദാശയെ വികലമായും അപഹാസ്യമായും ചിത്രീകരിച്ചുകൊണ്ട് മുഖപ്രസംഗം എഴുതിയ വിജ്ഞാന കൈരളി ചീഫ് എഡിറ്റർ പ്രഫ. വി. കാർത്തികേയൻ നായർ ഖേദം പ്രകടിപ്പിച്ചു.
മതമൂല്യങ്ങളെ നിരാകരിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നത് മാസികയുടെ നയമല്ലെന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മുഖപ്രസംഗം ക്രൈസ്തവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ക്രൈസ്തവ പുരോഹിതന്മാർ പരാതിപ്പെട്ടിരുന്നു. ബോധപൂർവം അങ്ങനെ ചെയ്യാൻ ശ്രമിച്ചിട്ടില്ല. മുഖപ്രസംഗം ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ലേഖനത്തിലെ പരാമർശഭാഗം റദ്ദാക്കിയതായും പത്രക്കുറിപ്പിൽ പറയുന്നു.
വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യുന്ന മാസികയായ വിജ്ഞാനകൈരളിയിൽ കുന്പസാരത്തെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങൾ വന്നതിൽ വ്യാപകമായ പ്രതിഷേധമാണുണ്ടായത്. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളി മാസികയുടെ രണ്ടു ലക്കങ്ങളിലാണു കുന്പസാരത്തെ അവഹേളിക്കുന്ന പരാമർശങ്ങളുള്ളത്. നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) വോളന്റിയർമാരിലൂടെ സംസ്ഥാനത്തെ സ്കൂളുകളിൽ വിതരണം ചെയ്യുന്ന മാസികയാണിത്.
ലജ്ജിക്കണം എന്ന തലക്കെട്ടോടെ ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലായിരുന്നു വിവാദ പരാമർശങ്ങൾ. പിന്നീട്, പൗരോഹിത്യവും സ്ത്രീസ്വാതന്ത്ര്യവും എന്ന തലക്കെട്ടിൽ ഒക്ടോബർ ലക്കത്തിലെഴുതിയ, മുഖപ്രസംഗത്തിലും വിജ്ഞാനകൈരളി മാസിക വിശ്വാസത്തിനും സമർപ്പിതജീവിതത്തിനുമെതിരേ നിലപാടെടുത്തിരുന്നു. വിശ്വാസ വിരുദ്ധ നിലപാടുമായി പുറത്തിറങ്ങിയ സർക്കാർ പ്രസിദ്ധീകരണത്തിനെതിരേ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം തുടങ്ങിയവരും ക ത്തോലിക്ക കോൺഗ്രസ് ഉൾ പ്പെടെ വിവിധ ക്രൈസ്തവ സംഘടനകളും പ്രതിഷേധിച്ചിരുന്നു. കേരള കത്തോലിക്കാ മെത്രാൻ സമിതി മുഖ്യമന്ത്രിക്കു പരാതിയും നൽകിയിരുന്നു.
വിജ്ഞാനകൈരളിയിലെ വിവാദ മുഖപ്രസംഗം: ഖേദപ്രകടനവുമായി ചീഫ് എഡിറ്റർ
02:35 AM Nov 20, 2018 | Deepika.com