പത്തനംതിട്ട: ശബരിമല സന്നിധാനത്തുനിന്നു ഞായറാഴ്ച രാത്രി അറസ്റ്റിലായ 69 പേരെ 14 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്നു പത്തനംതിട്ട കോടതി അറിയിച്ചു. റിമാൻഡ് ചെയ്തവരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കുമെന്നു പത്തനംതിട്ട മുൻസിഫ് കോടതി അറിയിച്ചു.
ഞായറാഴ്ച രാത്രി വൈകി സന്നിധാനത്തു നാമജപ പ്രതിഷേധം സംഘടിപ്പിച്ച മുന്നൂറോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. വിരിവയ്ക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഹരിവരാസനം പാടി നടയടച്ച ശേഷവും പ്രതിഷേധം തുടർന്നതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണു പോലീസ് ഭാഷ്യം.
എന്നാൽ, നട അടച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു തങ്ങൾ മടങ്ങുകയായിരുന്നെന്നാണ് ഇപ്പോൾ റിമാൻഡിലുള്ളവർ പറയുന്നത്. അറസ്റ്റ് ചെയ്ത രണ്ടു സംഘങ്ങളെ പന്പയിലെത്തിച്ച ശേഷം മണിയാർ എആർ ക്യാന്പിലേക്കു കൊണ്ടുപോകുകയായിരുന്നു. പുലർച്ചെ രണ്ടിന് ഇവരെ ക്യാന്പിൽ എത്തിച്ചതു മുതൽ ക്യാന്പിനു പുറത്തും നാമജപപ്രതിഷേധവുമായി ആളുകൾ കൂടിയിരുന്നു. അറസ്റ്റിലായവർക്കെതിരെ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനു ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. 18 വയസിൽ താഴെയുള്ള ഒരു കുട്ടിയെ ക്യാന്പിലെത്തിച്ച ശേഷം പിന്നീട് ഒഴിവാക്കിയിരുന്നു. അറസ്റ്റിലായവർ ഏറെയും മൂവാറ്റുപുഴ, പെരുന്പാവൂർ സ്വദേശികളാണ്. അറസ്റ്റിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലർച്ചെതന്നെ നാമജപ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. ഇന്നലെ സംസ്ഥാനത്തു പ്രതിഷേധ ദിനാചരണവും നടന്നു.
സന്നിധാനത്തെ നാമജപ പ്രതിഷേധം : അറസ്റ്റിലായ 69 പേർ റിമാൻഡിൽ
02:35 AM Nov 20, 2018 | Deepika.com