കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിച്ചില്ലെങ്കിൽ അതു ലംഘിക്കുമെന്നു യുഡിഎഫ് നേതൃയോഗം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു ശബരിമലയിൽ പോലീസ് തേർവാഴ്ച നടത്തുന്നതെന്ന് ആരോ പിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ദേഹം ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ടു.
ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിനിധിസംഘം ഇന്നു ശബരിമല സന്ദർശിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യുഡിഎഫ് കണ്വീനർ ബെന്നി ബഹനാൻ, നേതാക്കളായ എം.കെ. മുനീർ, പി.ജെ. ജോസഫ്, ജോണി നെല്ലൂർ, എൻ.കെ. പ്രേമചന്ദ്രൻ, സി.പി. ജോണ്, ജി. ദേവരാജൻ എന്നിവരാണു ശബരിമല സന്ദർശിക്കുന്ന സംഘത്തിലുള്ള മറ്റുള്ളവർ. രാവിലെ ഒന്പതിനു പത്തനംതിട്ട ടിബിയിൽ ഒരുമിച്ചുചേർന്നശേഷമാണു ശബരിമലയിലേക്കു തിരിക്കുക.
ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നതിനെ അംഗീകരിക്കാനാവില്ല. സന്നിധാനത്തുപോലും പോലീസിന്റെ തേർവാഴ്ചയാണ്. സമാധാനപരമായ തീർഥാടനം സർക്കാർ വിലക്കുകയാണ്. അയ്യപ്പദർശനം തേടിയെത്തുന്നവരുടെ സ്വാതന്ത്ര്യത്തിനു വിലങ്ങിടുന്നത് ചരിത്രത്തിലെ വലിയ നീതികേടാണ്.
ഭക്തർ ഉറങ്ങുന്നിടത്തേക്കു ഫയർ എൻജിനിൽനിന്നു വെള്ളമൊഴിച്ചും അകാരണമായി അവരെ അറസ്റ്റ് ചെയ്തും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബ്ലൂസ്റ്റാർ ഓപ്പറേഷൻ പോലെയാണു ശബരിമലയിലെത്തുന്ന ഭക്തരെ പോലീസ് നേരിടുന്നത്. പോലീസിനെയും അനാവശ്യ നിയന്ത്രണങ്ങളെയും ഭയന്നു തീർഥാടകർ അവിടേക്കു വരാത്ത സ്ഥിതിയായി. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
ഇത്രയും പിടിപ്പുകെട്ട ആഭ്യന്തരമന്ത്രി ചരിത്രത്തിൽ ഉണ്ടായിട്ടില്ല. കേരളത്തിൽ ബിജെപിക്കും ആർഎസ്എസിനും പരവതാനി വിരിക്കുകയാണു സിപിഎമ്മും ഇടതുസർക്കാരും. തൃപ്തി ദേശായിയെ 17 മണിക്കൂറാണു വിമാനത്താവളത്തിൽ സ്വീകരിച്ചിരുത്തിയത്. ശബരിമല വിഷയത്തിലുണ്ടായ ഹൈക്കോടതിയുടെ പരാമർശം സർക്കാരിന്റെ കണ്ണുതുറപ്പിക്കണം. ആരു ശ്രമിച്ചാലും കേരളത്തിന്റെ മതേതര മനസിനെ തകർക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് സംഘം ഇന്നു ശബരിമലയിൽ
02:35 AM Nov 20, 2018 | Deepika.com