കൊച്ചി: ശബരിമലയിൽ ഭക്തർക്ക് അനുവദിച്ച സ്ഥലത്തല്ല പോലീസ് ഇരിക്കേണ്ടതെന്നും ബാരക്കുകളിലാണ് അവർ ഇരിക്കേണ്ടതെന്നും ഹൈക്കോടതി. സന്നിധാനത്തു മുറികൾ പൂട്ടിയിടാൻ ദേവസ്വം ബോർഡിനു നിർദേശം നൽകാൻ പോലീസിന് എന്താണ് അധികാരമെന്നും കോടതി ചോദിച്ചു.
നടയടച്ചു കഴിഞ്ഞു സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന ഭക്തരെ ഓടിച്ചുവിടുന്നതെന്തിനാണെന്നു ചോദിച്ച ഹൈക്കോടതി പ്രശ്ന പരിഹാരത്തിനു ഭക്തരെ ഒഴിപ്പിക്കുകയല്ല വേണ്ടതെന്നും പറഞ്ഞു. വെല്ലുവിളികളെ നേരിടുകയാണു വേണ്ടത്. നടയടച്ചും ഭക്തരെ ഓടിച്ചുവിട്ടും പോലീസ് ഡ്യൂട്ടി എളുപ്പമാക്കേണ്ടതില്ല. പ്രത്യേക ക്യൂവോ, പ്രത്യേക സമയമോ അനുവദിച്ചു വിധി നടപ്പാക്കാൻ ഉചിതമായ നടപടി സർക്കാരിന് ആലോചിക്കാനാവും.
നടപ്പന്തലിൽ വയോധികരും സ്ത്രീകളും കുട്ടികളും ശാരീരിക ദൗർബല്യമുള്ളവരും വിശ്രമിക്കുന്നത് പോലീസ് തടയരുത്. പ്രളയകാലത്ത് ഒന്നിച്ചു നിന്നവരാണു നാം. സുരക്ഷയുടെ പേരിൽ ശബരിമലയിൽ ഭക്തരുടെ ഉറക്കം കെടുത്തരുത്. പ്രശ്നപരിഹാരത്തിന് എല്ലാവരും സഹകരിക്കണം. ശബരിമലയെ വിഭാഗീതയ്ക്കായി ഉപയോഗിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമലയിലെ അക്രമവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
പന്പയിലും നിലയ്ക്കലിലും ആവശ്യത്തിനു ഹോട്ടലുകളോ താമസസൗകര്യമോ ഇല്ല. നിലയ്ക്കൽ-പന്പ റൂട്ടിൽ കെഎസ്ആർടിസി സർവീസ് നടക്കാതിരിക്കുന്ന സാഹചര്യം എന്താണെന്ന് ആരാഞ്ഞ കോടതി സ്വകാര്യ വാഹനങ്ങൾക്കു കൂടി ഈ റൂട്ടിൽ അനുമതി നൽകേണ്ടി വരുമോയെന്നും ചോദിച്ചു. പന്പ റൂട്ടിൽ 24 മണിക്കൂറും കെഎസ്ആർടിസി സർവീസ് നടത്തണം.
ഇടതു-വനിതാ സംഘടനകളുടെ നേതൃത്വത്തിൽ ശബരിമലയിൽ കടന്നുകയറ്റമുണ്ടാകുമെന്നാണു കേന്ദ്ര സർക്കുലറിലുള്ളതെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വ്യക്തമാക്കി. കടകൾ അടച്ചിടാൻ പോലീസ് നിർദേശിച്ചെങ്കിലും ഇതു നിഷേധിച്ചെന്നു ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ വിശദീകരിച്ചു.
.
പോലീസ് ഇരിക്കേണ്ടതു ബാരക്കിൽ
02:35 AM Nov 20, 2018 | Deepika.com