കൊച്ചി: സമഗ്രശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്ന മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് തുടങ്ങിയ സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, നിലവിലെ പാഠ്യപദ്ധതി തകർത്ത് പൊതുവിദ്യാഭ്യാസത്തിന്റെ നാശത്തിന് കാരണമാകുമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന കൗണ്‍സിൽ വിലയിരുത്തി.
പ്രളയദുരന്തത്തിന്റെ പേരിൽ നഷ്ടപ്പെട്ട പഠനദിനങ്ങൾ ശനിയാഴ്ചകളിലും മറ്റും ക്ലാസുകൾ വച്ച് പൂർത്തീകരിക്കാൻ പ്രയാസപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഓരോ വിദ്യാലയത്തിൽ നിന്നും അധ്യാപകരെ നിശ്ചയിച്ച് പ്രത്യേക പരിശീലനം നൽകി പഠനദിനങ്ങൾ കവർന്നെടുക്കുന്ന സമഗ്രശിക്ഷാ അഭിയാന്റെ വികലമായ സമാന്തര പാഠ്യപദ്ധതി പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ’മലയാളത്തിളക്കം’ എന്ന പേരിൽ നടത്തുന്ന വികലമായ അക്ഷരപഠനപദ്ധതി യഥാർഥ പാഠപുസ്തക പഠനത്തെ പിന്നോട്ടടിക്കുന്നതിനാൽ അധ്യാപകർ നിസഹകരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
എറണാകുളം അധ്യാപകഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന ഏകദിന കൗണ്‍സിൽ യോഗം സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എസ്. സന്തോഷ്കുമാർ, ഭാരവാഹികളായ ടി.കെ. എവുജിൻ, കെ.സി. രാജൻ, വി.കെ. അജിത്കുമാർ, സി. പ്രദീപ്, പറന്പാട്ട് സുധാകരൻ, എം. ഷാജു, ജെ. മുഹമ്മദ് റാഫി, പി.ഒ. പാപ്പച്ചൻ, ജീവൽശ്രീ പി. പിള്ള, കെ. സുനിൽകുമാർ, പി.യു. വിത്സണ്, എം.കെ. സനൽകുമാർ, ടോമി ജോസഫ്, ഇ. പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസത്തിനു ഭീഷണി
02:21 AM Nov 20, 2018 | Deepika.com