തിരുവനന്തപുരം: ശബരിമലയിൽ പോലീസ് അമിതാധികാരം പ്രയോഗിച്ചിട്ടില്ലെന്നും ആവശ്യമായ നിയന്ത്രണം മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പോലീസ് എന്തു ചെയ്താലും അത് അമിത നിയന്ത്രണമായി വ്യാഖ്യാനിക്കപ്പെടുകയാണ്. ദർശനത്തിന്റെ പേരിൽ കുഴപ്പം സൃഷ്ടിക്കാൻ വന്നതിനാലാണ് കഴിഞ്ഞദിവസം സന്നിധാനത്ത് അറസ്റ്റ് നടന്നതെന്നും ശബരിമലയിലെ പോലീസ് നടപടിയുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി കോടിയേരി പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ചു സമരം നടത്തുന്നവരെ അറസ്റ്റു ചെയ്യുകയല്ലാതെ എന്തുചെയ്യാനാകും. നട അടച്ചശേഷം കുഴപ്പമുണ്ടാക്കുകയായിരുന്നു സംഘടിച്ചവരുടെ ലക്ഷ്യം. അക്രമത്തിനു നേതൃത്വം നൽകിയ രാജേഷ് മൂവാറ്റുപുഴയിലെ ആർഎസ്എസ് കാര്യവാഹകാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും ആർഎസ്എസ് പ്രവർത്തകരോ ഭാരവാഹികളോ ആണ്.
കേരളമാകെ പോലീസ് നടപടി ഉണ്ടാക്കി ശബരിമലയിൽ പോലീസിന്റെ എണ്ണം കുറയ്ക്കുകയാണ് അവരുടെ ലക്ഷ്യം. അറസ്റ്റ് സംബന്ധിച്ച് ആർഎസ്എസിനുവേണ്ടി പ്രതിപക്ഷനേതാവ് സംസാരിക്കുന്നത് അദ്ദേഹത്തിന്റെ പദവിക്കു ചേർന്നതല്ല. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. കോണ്‍ഗ്രസിലെ ഒരുവിഭാഗം ഇപ്പോഴേ ആർഎസ്എസായിക്കഴിഞ്ഞു. ശബരിമലയിൽ ക്രമസമാധാനപാലനത്തിനായി കേന്ദ്രസേനയെ വിളിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ആവശ്യമായ ഘട്ടത്തിൽ ആരുടെയും സഹായം തേടുന്നതിനു പ്രശ്നവുമില്ലെന്നും കോടിയേരി പറഞ്ഞു.
പോലീസ് അമിതാധികാരം പ്രയോഗിച്ചിട്ടില്ല: കോടിയേരി
02:21 AM Nov 20, 2018 | Deepika.com