കോഴിക്കോട്: ശബരിമലയിൽ ഞായറാഴ്ച എത്തിയത് ഭക്തരായിരുന്നില്ലെന്നും മനഃപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ എത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരള പത്രപ്രവര്ത്തകയൂണിയന് 55-ാം സംസ്ഥാന സേമ്മളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നലെ സന്നിധാനത്ത് പ്രശ്നമുണ്ടാക്കാന്‍ തീരുമാനിച്ച് നേരത്തെതന്നെ ആര്‍എസ്എസ് സംഘം അവിടെ എത്തിയിരുന്നു. സന്നിധാനം സംഘര്‍ഷഭരിതമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
വിശ്വാസികള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ വരുന്ന സ്ത്രീകള്‍ക്ക് പുരുഷനെപ്പോലെതന്നെ ആരാധനാ സ്വാതന്ത്ര്യം ഉണ്ട്. സുപ്രീം കോടതിയുടെ നിലപാട് മാത്രമേ സര്‍ക്കാരിന് സ്വീകരിക്കാനാകൂ. സ്ത്രീകളെ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ യാഥാസ്ഥിതിക വിഭാഗം ഒഴികെ ബാക്കിയെല്ലാവരും മാറ്റത്തിനുവേണ്ടി നിലകൊണ്ടു. എന്നാല്‍ വീണ്ടും ആ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ഈ വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സാമൂഹ്യമാറ്റത്തിനുവേണ്ടി നിലകൊണ്ട മാധ്യമങ്ങള്‍ അതേ പങ്കാണോ ഇപ്പോള്‍ വഹിക്കുന്നതെന്ന് പരിശോധിക്കേണ്ടതാണ്.
വാര്‍ത്ത കൊടുക്കല്‍ മാത്രമല്ല അത് ജനങ്ങള്‍ക്ക് നല്കുന്ന സന്ദേശമെന്താണെന്നത് കാണേണ്ടതും പ്രധാനമാണ്. വാര്‍ത്താ വിന്യാസം ഏതിനെ പ്രാല്സാഹിപ്പിക്കുന്നു എന്ന് ചിന്തിക്കണം.
പ്രളയവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാ മലയാളികളും അതിനെതിരെ നിന്നതായി അദ്ദേഹം അനുസ്മരിച്ചു.
കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, എം.കെ. രാഘവന് എംപി, ബിനോയ് വിശ്വം എംപി, മേയര്‍തോട്ടത്തില്‍ രവീന്ദ്രന്, എ. പ്രദീപ് കുമാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു.
അറസ്റ്റിലായതു പ്രശ്നം സൃഷ്ടിക്കാൻ ശ്രമിച്ചവർ: മുഖ്യമന്ത്രി
02:02 AM Nov 20, 2018 | Deepika.com