ശബരിമല: സ്റ്റാലിന്റെ പ്രതിരൂപമാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പന്പയും ശബരിമലയും സന്ദർശിച്ചശേഷം സന്നിധാനത്തു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പഴയ സോവിയറ്റ് യൂണിയനിൽ നടന്ന ഭരണകൂട ഭീകരതയാണ് എൽഡിഎഫ് സർക്കാർ ശബരിമലയിൽ നടപ്പിലാക്കുന്നത്. ജനാധിപത്യ രാജ്യത്ത് ഏത് ആരാധനാ സന്പ്രദായവും പിന്തുടരാൻ അവകാശമുണ്ട്. അയ്യപ്പഭക്തരും ശബരിമലയിൽ വരുന്നവരും കൊടും കുറ്റവാളികളായും ഭീകരവാദികളുമായാണു സർക്കാർ കാണുന്നതെന്നും ഇതു തികച്ചും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ശബരിമല ശത്രുക്കളുടെ രാജ്യമാണോയെന്നും കണ്ണന്താനം ചോദിച്ചു. ശബരിമല, പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വികസനത്തിനുവേണ്ടി 100 കോടി രൂപയാണ് കേന്ദ്രസർക്കാർ നല്കിയത്. ഇതിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. നിലയ്ക്കലിലും പന്പയിലും തീർഥാടകർക്കുള്ള പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിലും ദേവസ്വം ബോർഡും സർക്കാരും പരാജയപ്പെട്ടിരിക്കുകയാണ്. ശബരിമലയിലും പന്പയിലുമായി ഇത്രയധികം പോലീസിനെ വിന്യസിച്ചിരിക്കുന്നത് എന്തിനാണെന്നും കണ്ണന്താനം ചോദിച്ചു.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ അഭിപ്രായമൊന്നും പറയുന്നില്ലെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രതിരൂപം: കണ്ണന്താനം
02:02 AM Nov 20, 2018 | Deepika.com