വൈക്കം: ശിവ പഞ്ചാക്ഷരി മന്ത്രങ്ങളാൽ മുഖരിതമായ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി. ഇന്നലെ രാവിലെ എട്ടിനു തന്ത്രി മുഖ്യൻമാരായ ഭദ്രകാളി മറ്റപ്പള്ളി മനയ്ക്കൽ നാരായണൻ നന്പുതിരിപ്പാട്, കിഴക്കിനിയേടത്ത് മേക്കാട്ട് മനയ്ക്കൽ നാരായണൻ നന്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്.
കൊടിയേറ്റിനു ശേഷം കൊടിക്കിഴിൽ ദീപം തെളിയിച്ചു. ഇനി 12 രാപകലുകൾ ക്ഷേത്രനഗരി ഉത്സവ സാന്ദ്രമാകും. ഏഴാം ഉൽസവ ദിനത്തിലാണ് ദർശന പ്രാധാന്യമുള്ള ഋഷഭ വാഹന എഴുന്നള്ളിപ്പ്. 25ന് രാവിലെ 10ന് ചലച്ചിത്രതാരം ജയറാമിന്റെ നേതൃത്വത്തിൽ 111 കലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം. 27 ന് രാവിലെ എട്ടിന് ഗജപൂജ, വൈകുന്നേരം നാലിന് ആനയൂട്ട്. 29ന് വൈകുന്നേരം ഏഴിനു ചലച്ചിത്ര താരം രചന നാരായണൻകുട്ടിയുടെ നൃത്താഞ്ജലി. 30നു പുലർച്ചെ 4.30മുതലാണ് അഷ്ടമിദർശനം. വൈകുന്നേരം ആറിന് ഹിന്ദുമത കണ്വൻഷൻ ജസ്റ്റീസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യും. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അധ്യക്ഷതവഹിക്കും. രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവ്.
പുലർച്ചെ രണ്ടിന് അഷ്ടമിവിളക്ക്, വലിയ കാണിക്ക 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. ഡിസംബർ ഒന്നിനു വൈകുന്നേരം ആറിന് ഉദയനാപുരം ക്ഷേത്രത്തിൽ ആറാട്ട് എഴുന്നള്ളിപ്പ് രാത്രി 11ന് കൂടിപ്പൂജ വിളക്കോടെ ഉത്സവത്തിനു സമാപനമാകും.
വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി
01:52 AM Nov 20, 2018 | Deepika.com