കണ്ണൂർ: ശബരിമലയിൽ ഭക്തർക്കു സൗകര്യമൊരുക്കുകയാണു സർക്കാർ ചെയ്യുന്നതെന്നും ഗുണ്ടകൾക്കു സൗകര്യമൊരുക്കുകയല്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആർഎസ്എസും ബിജെപിയും ആസൂത്രണം ചെയ്യുന്ന കാര്യങ്ങളാണു ശബരിമലയിൽ സംഭവിക്കുന്നത്. ആർഎസ്എസിന്റെ കൈയിൽ ശബരിമലയെ ഏൽപ്പിക്കാൻ സർക്കാർ ഉദേശിക്കുന്നില്ല. ആചാരവും അനുഷ്ഠാനവുമല്ല ശബരിമലയിൽ ആർഎസ്എസിന്റെ പ്രശ്നം. അടുത്ത തെരഞ്ഞെടുപ്പിൽ കിട്ടുന്ന വോട്ടു മാത്രമാണ്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയിൽ കേന്ദ്രമന്ത്രിമാർ വരുന്നതു സ്വാഗതാർഹമാണ്. സുരക്ഷയും സൗകര്യങ്ങളും അവർക്കു വിലയിരുത്താം. ഇന്നലെ രാത്രിയിൽ സന്നിധാനത്തുപ്രശ്നം സൃഷ്ടിച്ചത് ആർഎസ്എസ് പ്രവർത്തകനായ രാജേഷിന്റെ നേതൃത്വത്തിലാണ്. മുൻകൂട്ടി ആസൂത്രണംചെയ്ത രീതിയിലായിരുന്നു സംഘർഷാവസ്ഥ. ക്ലിഫ്ഹൗസ് ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഒരേസമയം ആർഎസ്എസുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇത് ആസൂത്രിത നീക്കമാണ്. ശബരിമല യുവതീപ്രവേശനവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു പ്രതീക്ഷയോടെയാണു സാവകാശ ഹർജിയുമായി ദേവസ്വം ബോർഡ് നീങ്ങുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
ശബരിമല ആർഎസ്എസിനെ ഏൽപ്പിക്കില്ലെന്നു ദേവസ്വം മന്ത്രി
01:42 AM Nov 20, 2018 | Deepika.com