തിരുവനന്തപുരം: ശബരിമലയിൽ രാത്രിയിൽ ഭക്തരെ തങ്ങാൻ അനുവദിക്കാത്ത നിയന്ത്രണം തുടരും. രാത്രിയിൽ നടപ്പന്തലിൽ വിരിവയ്ക്കാനും അനുവദിക്കില്ല. എന്നാൽ, നെയ്യഭിഷേകം, പടിപൂജ എന്നിവയ്ക്കെത്തുന്ന ഭക്തർക്കു രാത്രികാല നിയന്ത്രണം ഉണ്ടാകില്ലെന്നു സംസ്ഥാന പോലീസ് മേധാവിയുമായി നടത്തിയ ചർച്ചകൾക്കു ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു.
ശബരിമല ദർശനം നടത്തുന്ന ഭക്തരിൽ വളരെ കുറച്ചുപേർ മാത്രമാണു നെയ്യഭിഷേകവും പടിപൂജയും നടത്തുന്നത്. അതിനാൽ ഭൂരിഭാഗം ഭക്തരും പോലീസിന്റെ നിയന്ത്രണത്തിന്റെ പരിധിയിൽ വരും. ഭക്തജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സമീപനവും പോലീസും സർക്കാരും ദേവസ്വം ബോർഡും സ്വീകരിക്കില്ലെന്നു പത്മകുമാർ പറഞ്ഞു.
സന്നിധാനത്തു മുറിയെടുത്തു താമസിക്കുന്നവർക്കും രാത്രികാല നിയന്ത്രണമുണ്ടാകില്ല. പുലർച്ചെ മൂന്നിനു നട തുറക്കുന്നതിനാൽ ബേസ് ക്യാമ്പായ നിലയ്ക്കലിൽ നിന്നു രാത്രി പന്ത്രണ്ടോടെ യാത്രക്കാർക്കു പമ്പയിലേക്കു തിരിക്കാനാകും. പുലർച്ചെ ഒന്നരയോടെ പമ്പയിൽ നിന്നു സന്നിധാനത്തേയ്ക്കു ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങും. എരുമേലിയിൽനിന്നു രാത്രി 11 മുതൽ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങും.
നട തുറക്കുന്ന മൂന്നിനു മുൻപു ഭക്തരെ സന്നിധാനത്തേയ്ക്കു പ്രവേശിപ്പിക്കില്ല. നെയ്യഭിഷേകത്തിനു പുലർച്ചെ 3.15 മുതൽ ഉച്ചയ്ക്ക് 12. 30വരെ സമയം അനുവദിക്കും. ആടിശിഷ്ടം നെയ്യും മറ്റു പ്രസാദങ്ങളും സ്വീകരിക്കാൻ ഭക്തർക്കു തടസമുണ്ടാകില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
കുട്ടികളുമായി വരുന്നവർ, പ്രായം ചെന്നവർ തുടങ്ങിയവരെ മാത്രമേ നടപ്പന്തലിൽ വിശ്രമിക്കാൻ അനുവദിക്കുകയുള്ളു. മറ്റുള്ളവർക്കു മറ്റിടങ്ങളിൽ വിശ്രമത്തിനുള്ള സംവിധാനം ഒരുക്കിയിട്ടില്ല.
ബേസ് ക്യാമ്പായ നിലയ്ക്കലിൽ 12,000 പേർക്കു വിരിവയ്ക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. 10,000 പേർക്കു കൂടി വിരിവയ്ക്കാനുള്ള സംവിധാനം ഒരുക്കും. 6,000 ശൗചാലയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 20,000 വാഹനങ്ങൾക്കു പാർക്ക് ചെയ്യാനാകും. പന്പയിൽ നിലവിലുള്ള ശൗചാലയങ്ങൾക്കു പുറമേ 350 എണ്ണം കൂടി ഏർപ്പെടുത്തും. ബയോ ടോയ്ലറ്റുകൾക്കായി ദേവസ്വം ബോർഡ് പണം മുടക്കും. ഭക്തരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ദേവസ്വം കമ്മീഷണറും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനും അടങ്ങുന്ന ഏകോപന സമിതി രൂപീകരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റും അംഗവും കാര്യങ്ങൾ ഡിജിപിയുമായി ചർച്ച ചെയ്യും.
ഇന്നു സാവകാശ ഹർജി നൽകിയേക്കും
തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതിനു സാവകാശം തേടി ദേവസ്വം ബോർഡ് ഇന്നു സുപ്രീംകോടതിയിൽ ഹർജി നൽകിയേക്കും. സാവകാശ ഹർജി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പന്പയിൽ നടന്ന ബോർഡ് യോഗത്തിലാണു സാവകാശ ഹർജി നൽകാൻ തീരുമാനിച്ചത്.
പ്രളയത്തത്തുടർന്നു പന്പയിലുണ്ടായ നാശം, ചുരുങ്ങിയ സമയത്തിനുള്ളിൽ അടിസ്ഥാന സൗകര്യമൊരുക്കാനുള്ള പ്രയാസങ്ങൾ, യുവതികൾ വന്നാൽ പ്രത്യേക സൗകര്യങ്ങളൊരുക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാകും ഹർജി നൽകുകയെന്നു പ്രസിഡന്റ് സൂചന നൽകി.
രാത്രികാല നിയന്ത്രണം തുടരും
01:26 AM Nov 19, 2018 | Deepika.com