പത്തനംതിട്ട: നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്കെത്തിയ സുരേന്ദ്രനെ നിലയ്ക്കലിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ പത്തനംതിട്ട മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഒബിസി മോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ് രാജൻ തറയിൽ, കർഷകമോർച്ച ജില്ലാ കമ്മിറ്റിയംഗം എം.എസ്. സന്തോഷ് എന്നിവരാണ് സുരേന്ദ്രനൊപ്പം അറസ്റ്റിലായത്.
പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് ഇവർക്കെതിരേയുള്ള കേസ്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തത്. രാത്രിയിൽ അറസ്റ്റിലായ ഇവരെ ചിറ്റാർ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് ഇന്നലെ പുലർച്ചെ നാലോടെ പത്തനംതിട്ടയിലേക്കു കൊണ്ടുവന്നത്. രാത്രി മുഴുവൻ ചിറ്റാർ പോലീസ് സ്റ്റേഷനു മുന്നിൽ നാമജപ പ്രതിഷേധവും നടന്നിരുന്നു.
അതേസമയം, പോലീസ് തന്നെ മർദിച്ചതായും നിലത്തിട്ടു വലിച്ചിഴച്ചെന്നും മരുന്നു കഴിക്കാൻ അനുവദിച്ചില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ അനുവദിക്കാത്ത പോലീസ് തനിക്കു കുടിവെള്ളം നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജയിലിൽ ഇരുമുടിക്കെട്ട് സൂക്ഷിക്കാനും രണ്ടു നേരം പ്രാർഥന നടത്താനുമുള്ള സൗകര്യം തനിക്കൊപ്പം അറസ്റ്റിലായ മറ്റ് രണ്ടു പേർക്കും അനുവദിച്ചെന്നും കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയ സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി.
കെ. സുരേന്ദ്രൻ റിമാൻഡിൽ
01:26 AM Nov 19, 2018 | Deepika.com