നെടുന്പാശേരി: സുപ്രീംകോടതി വിധിയെത്തുടർന്ന് ശബരിമലയിൽ ദർശനത്തിന് എത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും പുറത്തിറങ്ങാൻ അനുവദിക്കാതെ നാമജപം നടത്തി വിമാനത്താവളം ഉപരോധിച്ച 500 പേർക്കെതിരേ പോലീസ് കേസെടുത്തു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 500 പേർക്കെതിരേയാണു കേസെടുത്തിട്ടുള്ളത്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തി, സംഘടിക്കാൻ പാടില്ലാത്ത സ്ഥലങ്ങളിൽ സംഘടിച്ചു പ്രശ്നം സൃഷ്ടിക്കാൻ ശ്രമം നടത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസ്. ചരിത്രത്തിലാദ്യമായാണു കൊച്ചി വിമാനത്താവളത്തിനകത്ത് ഇത്ര വലിയ പ്രതിഷേധം നടന്നത്. കനത്ത സുരക്ഷാമേഖലയായ ഇവിടെ പ്രതിഷേധസമരം നടന്നപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരായ സിഐഎസ്എഫിനും പോലീസിനും കാഴ്ചക്കാരായി നിൽക്കേണ്ടിവന്നു. ഇതു ഗുരുതരമായ സുരക്ഷാവീഴ്ചയായാണു വിലയിരുത്തപ്പെടുന്നത്.
തൃപ്തി ദേശായി ശബരിമല സന്ദർശനത്തിനെത്തിയ ദിവസം കൊച്ചി വിമാനത്താവളത്തിനു മുന്നിൽ17 മണിക്കൂറോളമാണു പ്രതിഷേധ സമരം നടന്നത്. പുലർച്ചെ 4.30ന് തൃപ്തി ദേശായി എത്തിയപ്പോൾ മുതൽ രാത്രി 9.30നു തിരിച്ചുപോകും വരെ പ്രതിഷേധം തുടർന്നു. സീനിയർ കമാൻഡന്റിന്റെ കീഴിൽ അറുന്നൂറോളം സിഐഎസ്എഫ് ഭടൻമാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉൾപ്പെടെ എല്ലാ സന്നാഹങ്ങളും സുരക്ഷയ്ക്കായി ഇവിടെയുണ്ട്. സുരക്ഷയെ ബാധിക്കുന്ന ഒരു സമരവും സാധാരണനിലയിൽ വിമാനത്താവളത്തിനകത്തു സമ്മതിക്കാറില്ല. ഇതെല്ലാം അവഗണിച്ചാണു പ്രതിഷേധസമരം നടന്നത്.
വിമാനത്താവളത്തിലെ കരാർ ജീവനക്കാർപോലും കോന്പൗണ്ടിനു പുറത്താണു സമരം നടത്താറുളളത്. മുന്പ് അബ്ദുൾ നാസർ മദനിക്കു ബംഗളൂരുവിൽനിന്നു നെടുന്പാശേരിയിലെത്താൻ ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നു വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിനു പുറത്തു പിഡിപി പ്രവർത്തകർ സമരം നടത്തിയതിനും നാശനഷ്ടം വരുത്തിയതിനും പോലീസ് കേസെടുത്തിരുന്നു.
കൊച്ചി വിമാനത്താവളം ഉപരോധം: 500 പേർക്കെതിരേ കേസെടുത്തു
01:26 AM Nov 19, 2018 | Deepika.com