തിരുവനന്തപുരം: ശബരിമലയിൽ ഭക്തരെ ബുദ്ധിമുട്ടിക്കുന്ന പോലീസ് നടപടി തിരുത്തണമെന്ന ദേവസ്വം ബോർഡ് ആവശ്യത്തെത്തുടർന്നു വിളിച്ചുചേർത്ത ചർച്ചയിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ മറ്റു മന്ത്രിമാരോ പങ്കെടുത്തില്ല.
ഇന്നലെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ശബരിമല ചർച്ചയുടെ സമയത്തു പാർട്ടി ചാനലിന്റെ തിരുവനന്തപുരത്തെ സ്റ്റുഡിയോയിലെ പരിപാടിയിൽ പങ്കെടുത്തതായാണു വിവരം. തിരുവനന്തപുരത്തുണ്ടായിരുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചർച്ചയ്ക്കെത്തിയില്ല. മറ്റു മന്ത്രിമാരും ശബരിമല ചർച്ചയ്ക്ക് എത്തിയില്ല. ശബരിമല ചർച്ചയിൽ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്നു രാവിലെ മുതൽ ശ്രുതി പരന്നിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളും സംസ്ഥാന പോലീസ് മേധാവിയുമായുള്ള ചർച്ച. ഉച്ചകഴിഞ്ഞു 2.30നു തുടങ്ങിയ ചർച്ച വൈകുന്നേരം 4.45 വരെ നീണ്ടു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിനു പുറത്തു ദേശീയ മാധ്യമങ്ങളുടേത് അടക്കമുള്ള പ്രവർത്തകർ കാത്തുനിന്നെങ്കിലും ഡിജിപി ലോക്നാഥ് ബെഹ്റ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലൂടെ പുറത്തിറങ്ങി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ ഒഴിവാക്കാനാണു ഡിജിപി മാധ്യമ പ്രവർത്തകരുടെ കണ്ണുവെട്ടിച്ചു പുറത്തു കടന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണു ചർച്ച നടത്തിയതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു.
ശബരിമല ചർച്ചയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും
01:26 AM Nov 19, 2018 | Deepika.com