മറയൂർ: മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളുടെ അതിർത്തിഗ്രാമമായ കോവിൽക്കടവിലുള്ള എസ്ബിഐയുടെ എടിഎം കൗണ്ടർ തകർത്തു മോഷണശ്രമം. ശനിയാഴ്ച രാത്രിയിലാണു മോഷണശ്രമം നടന്നത്. ഇന്നലെ പുലർച്ചെ 6.30ന് കൗണ്ടറിനു സമീപത്തുള്ള വ്യാപാരി കുമാറാണ് കൗണ്ടറിന്റെ ഷട്ടർ താഴ്ന്നുകിടക്കുന്നതു കണ്ടത്. ഉടൻതന്നെ മറയൂർ പോലീസിൽ വിവരമറിയിച്ചു. ബാങ്ക് ബ്രാഞ്ച് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മറയൂർ പോലീസ് സ്ഥലത്തെത്തി.
കൗണ്ടർ തകർത്തെങ്കിലും പണംവച്ചിരുന്ന ഭാഗം പൊളിക്കാൻ മോഷ്ടാക്കൾക്കു കഴിഞ്ഞില്ല. സിസിടിവി കാമറ പ്ലാസ്റ്റർ ഉപയോഗിച്ചു മറച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് 21 ലക്ഷം രൂപ എടിഎം കൗണ്ടറിൽ നിറച്ചത്. വെള്ളി, ശനി ദിവസങ്ങളിൽ വൈദ്യുതി ബന്ധം പലപ്പോഴായി വിച്ഛേദിക്കപ്പെട്ടതും കനത്ത മഞ്ഞുണ്ടായിരുന്നതും മോഷ്ടാക്കൾക്കു സഹായമായി. രാത്രി പത്തോടെ ബിവറേജസ് മദ്യഷാപ്പ് അടയ്ക്കുന്നതോടെ ഇവിടം വിജനമാകും.
പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. പെരിയവരെ പാലം തകർന്നതിനാൽ ഇടുക്കിയിൽനിന്നു ഡോഗ് സ്ക്വാഡും വിരലടായാള വിദഗ്ധരും ഉച്ചകഴിഞ്ഞു രണ്ടോടെയാണ് ഇവിടെ എത്തിയത്.
ഡോഗ് സ്ക്വാഡിലെ ജനി മണം പിടിച്ചു പൊങ്ങുംപിള്ളി റോഡിലേക്കുപോയി തിരികെ വന്നു. വിരലടയാള വിദഗ്ധ സംഘം ബൈജു സേവ്യറിന്റെ നേതൃത്വത്തിൽ പരിശോധന നടന്നു. മോഷ്ടാക്കൾ തമിഴ്നാട്ടിലേക്കു കടന്നതായി സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങളുടെ പരിശോധന ഇന്നുനടക്കും.
മൂന്നാർ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ മറയൂർ അഡീഷണൽ എസ്ഐ ടി.ആർ. രാജൻ, ടി.എം. അബ്ബാസ്, എം.ജെ. സണ്ണി, സൈനു, അജീഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇടുക്കി എസ്പിയുടെ കീഴിലുള്ള സ്പെഷൽ സ്ക്വാഡും അന്വേഷണം നടത്തിവരുന്നു.
എടിഎം കൗണ്ടർ തകർത്തു കവർച്ചാശ്രമം
01:26 AM Nov 19, 2018 | Deepika.com