ശബരിമല: പന്പയിൽനിന്നു സന്നിധാനത്തേക്കു മലകയറുന്നതിന് പകൽ സമയത്തും പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെ തീർഥാടകരെ മലകയറാൻ അനുവദിക്കുന്നില്ല. നിലയ്ക്കലിൽനിന്നുള്ള ബസ് സർവീസും ഈ സമയത്തു നിർത്തിവച്ചിട്ടുണ്ട്.
ശബരിമലയിലെ തിരക്ക് കുറയ്ക്കാനാണ് നടപടി ക്രമമെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും ശബരിമലയിൽ കൂടുതൽ തീർഥാടകർ ഉണ്ടാകാൻ പാടില്ലെന്ന ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അറിയാൻ കഴിയുന്നു.
നിലയ്ക്കൽ - പന്പ റൂട്ടിലെ ബസ് സർവീസും പോലീസ് നിർദേശപ്രകാരം മാത്രമാണു നടത്തുന്നത്. രാത്രി 12ന് ശേഷം നിലയ്ക്കലിൽനിന്നു പന്പയിലേക്കു സർവീസ് നടത്തരുതെന്നാണ് പോലീസിന്റെ നിർദേശം.
ഇതിനും കാരണമായി പറയുന്നതു സുരക്ഷയാണ്. രാത്രിയിൽ നട അടച്ചുകഴിഞ്ഞാൽ പുലർച്ചെ ഒന്നിനു ശേഷം മാത്രമേ പന്പയിൽനിന്നു തീർഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടുന്നുള്ളൂ.
നിലയ്ക്കൽ - പന്പ റൂട്ടിൽ ഇന്നലെ മുതൽ കെഎസ്ആർടിസി പ്രീപെയ്ഡ് സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. നിലയ്ക്കലിലെ പ്രീപെയ്ഡ് കൗണ്ടറിൽനിന്ന് എടുക്കുന്ന ടിക്കറ്റിന് 48 മണിക്കൂർ നേരമാണു കാലാവധി. എസി ബസിന് 150 രൂപയും നോൺ എസി ബസിന് 80 രൂപയുമാണ് നിരക്ക്. കണ്ടക്ടറുടെ സേവനം ബസിൽ ലഭ്യമല്ല.
ശബരിമലയിൽ പകൽ സമയത്തും നിയന്ത്രണം
01:26 AM Nov 19, 2018 | Deepika.com