കോട്ടയം: ശബരിമലയിൽ പോലീസ് തേർവാഴ്ച നടത്തുകയാണെന്നും ഏഴായിരം പോലീസുകാർക്കു താമസിക്കാനുള്ള ഇടമായി സന്നിധാനത്തെ മാറ്റിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിളള. ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തും. ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യമൊരുക്കുക, ആചാര ലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു വരും ദിവസങ്ങളിൽ ബിജെപിയുടെ ദേശീയ നേതാക്കളെയും എംപിമാരെയും അണിനിരത്തി സമരം ആരംഭിക്കും.
ആദ്യഘട്ടമായി ഇന്നലെ വൈകുന്നേരം നാലു മുതൽ ആറു വരെ പി.എസ്. ശ്രീധരൻപിള്ളയുടെയും ഒ. രാജഗോപാൽ എംഎൽഎയുടെയും നേതൃത്വത്തിൽ സായാഹ്നധർണ നടത്തി. ദേവസ്വം ബോർഡ് ഓഫീസുകൾക്കു മുന്പിലും സമരം നടത്തും. കെ. സുരേന്ദ്രനു പോലീസ് ആരാധനാ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിച്ചതായും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി. സുരേന്ദ്രൻ ആചാരം പാലിച്ചില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന തെറ്റാണ്.
മലബാർ മേഖലയിൽ മരണമുണ്ടായി പതിനാറാം നാൾ അസ്ഥി ഒഴുക്കുന്നതോടെ പുല വാലായ്മ മാറും. ശബരിമലയിൽ വികസനത്തിനായി കേന്ദ്രം കൈമാറിയ 100 കോടി രൂപ എവിടെപ്പോയെന്നു സർക്കാർ വ്യക്തമാക്കണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.
ദേശീയ പാർട്ടിയായ ബിജെപിയോടു പോരാടാൻ സിപിഎമ്മിനു ശേഷിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള പത്തനംതിട്ടയിൽ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യവേ പറഞ്ഞു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തോടൊപ്പം സംസ്ഥാനത്തുനിന്നുള്ള കൂടുതൽ നേതാക്കൾ ഇന്നു ശബരിമലയിലെത്തും. ഇവരെ തടയാൻ പോലീസിനു ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പോലീസ് തേർവാഴ്ചയെന്നു ശ്രീധരൻപിള്ള
12:53 AM Nov 19, 2018 | Deepika.com