കണ്ണൂർ: ഹോമിയോപ്പതി ബിരുദ കോഴ്സിന് വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുത്തുന്ന കൗൺസലിംഗിലെ കാലതാമസം ഒഴിവാക്കാൻ സംസ്ഥാനസർക്കാർ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ (ഐഎച്ച്എംഎ) ഉത്തരമേഖല സമ്മേളനം- എൻറിച്ച്- 2018 ആവശ്യപ്പെട്ടു.
ദേശീയ ഹോമിയോപതി കമ്മീഷനിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിനുപകരം ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കണമെന്നും സമ്മേളനം കേന്ദ്രസക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാനങ്ങളിൽനിന്നു നാമനിർദേശം ചെയ്യുമ്പോൾ സുതാര്യത ഇല്ലാത്ത അവസ്ഥ നേരിടുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി.
കണ്ണൂർ മലബാർ റസിഡൻസിയിൽ നടന്ന സമ്മേളനം പി.കെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. താരതമ്യേന ചെലവ് കുറഞ്ഞതും സാധാരണക്കാരുടെ ചികിത്സയെന്നനിലയിൽ പ്രചാരം നേടുകയുംചെയ്ത ഹോമിയോപതി മേഖലയുടെ ഉന്നമനത്തിനാവശ്യമായ എല്ലാ പിന്തുണയും സർക്കാരുകൾ ചെയ്യണമെന്ന് എംപി പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് ഐഎച്ച്എംഎ ദേശീയ സുരക്ഷാപദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് നിർവഹിച്ചു.
സമ്മേളനത്തോടനുബന്ധിച്ചു നടന്ന ശാസ്ത്രസെമിനാറിൽ മുംബൈ ഹോമിയോപതിക് മെഡിക്കൽ കോളജ് അസി.പ്രഫ. ഡോ. രവി പ്രബന്ധം അവതരിപ്പിച്ചു. ശാസ്ത്രസെമിനാർ ഐഎച്ച്എംഎ സ്കൂൾ ഓഫ് ഹോമിയോപതി ഡയറക്ടർ ജനറൽ ഡോ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 500 ഡോക്ടർമാർ പങ്കെടുത്തു. ദേശീയ പ്രസിഡന്റ് ഡോ. വി.കെ. അജിത് കുമാർ, സെക്രട്ടറി ജനറൽ ഡോ. അരുൾവാണൻ, സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. പ്രശാന്ത് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മായാറാണി സേനൻ, ഡോ. മുഹമ്മദ് ഷമീം, ഡോ. റാഷിദ് അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
ഹോമിയോ കൗൺസലിംഗ് കാലതാമസം ഒഴിവാക്കണം: അസോസിയേഷൻ
12:53 AM Nov 19, 2018 | Deepika.com