കോഴിക്കോട്: പ്രളയബാധിതര്‍ക്ക് കുടുംബശ്രീ മുഖേന നല്കുന്ന ഒരു ലക്ഷം രൂപയുടെ പലിശരഹിതവായ്പയില് നിന്ന് അര്‍ഹര്‍ ഒഴിവാക്കപ്പെടുന്നതായി വ്യാപക പരാതി.
കുടുംബശ്രീ യൂണിറ്റുകളുടെ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും മറ്റ് അംഗങ്ങളുടെയും ഒപ്പും സമ്മതപത്രവും ഉണ്ടെങ്കിലേ ദുരിതബാധിതര്‍ക്ക് വായ്പ ലഭിക്കുകയുള്ളു. കുടുംബശ്രീയുടെ അക്കൗണ്ട് ജാമ്യത്തിലാണ് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്. കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്വത്തിലാണ് തിരിച്ചടവ്. വായ്പ എടുത്തവര്‍ തിരിച്ചടച്ചില്ലെങ്കില്‍ ഈ അക്കൗണ്ടിൽ നിന്നാണ് ബാങ്കുകൾ വായ്പത്തുക തിരിച്ചുപിടിക്കുക. ഇതുമൂലം പലയിടത്തും കുടുംബശ്രീ യോഗങ്ങളിൽ വാക്കുതര്‍ക്കം പതിവായിരിക്കുന്നു.
കുടുംബശ്രീ യൂണിറ്റിന്റെ അക്കൗണ്ടുള്ള സഹകരണബാങ്കുകളാണ് വായ്പ അനുവദിക്കുക. പലിശരഹിത വായ്പയ്ക്ക് അര്‍ഹരായവരോട് ലിങ്കേജ് വായ്പ എടുക്കാന്‍ നിര്‍ദേശിക്കുന്നതായും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ നല്കുന്ന പ്രളയബാധിതര്‍ക്കുള്ള വായ്പയ്ക്ക് ഒമ്പത് ശതമാനം പലിശയാണ് ബാങ്കുകള്‍ ഈടാക്കുന്നത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു സര്‍ക്കാർ പിന്നീട് ഗുണഭോക്താക്കള്‍ക്ക് തിരികെ നല്‍കും. ബാങ്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുടുംബശ്രീ അംഗങ്ങള്‍ അടുത്തമാസം മുതൽ പലിശ അടച്ചുതുടങ്ങണം.
ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയായതിനാല്‍ ഒരു ഗുണഭോക്താവ് മാത്രമാണുള്ളതെങ്കില്പോലും വായ്പയ്ക്ക് ശിപാര്‍ശ നല്‍കണമെന്ന് അയല്‍ക്കൂട്ടങ്ങള്‍ക്ക് ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായ്പയ്ക്ക് അര്‍ഹരായ, അംഗങ്ങളല്ലാത്തവരെ കുടുംബശ്രീയില്‍ അംഗങ്ങളാക്കണമെന്ന നിര്‍ദേശം ഉണ്ടെങ്കിലും ഇതും അട്ടിമറിക്കപ്പെടുകയാണ്. അംഗങ്ങളുടെ എതിര്‍പ്പും വ്യക്തിവിരോധവും ഇതിന് കാരണമാകുന്നുവെന്നും ആക്ഷേപമുണ്ട്.
ഫലത്തില്‍ അംഗങ്ങളില്‍ ആരെങ്കിലും എതിര്‍പ്പുമായി രംഗത്തെത്തിയാല്‍ സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഒരു അയല്‍ക്കൂട്ടത്തിന് പത്ത് ലക്ഷംരൂപയാണ് സര്‍ക്കാര്‍ നല്കുന്നപരമാവധി വായ്പ. നേരത്തെ ഈ അയല്‍ക്കൂട്ടം വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അത് ഈ 10 ലക്ഷത്തിലുള്പ്പെടുത്തും. ഒരു അയല്‍ക്കൂട്ടത്തില്‍ പത്തിലധികം പേര് അപേക്ഷകരുണ്ടെങ്കില്‍ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വായ്പ ലഭിക്കാനുള്ള സാധ്യതയും വിരളമാണ്.
പ്രളയദുരിതാശ്വാസം: വായ്പ കിട്ടാൻ കടമ്പകളേറെ
12:53 AM Nov 19, 2018 | Deepika.com