തിരുവനന്തപുരം: ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ ഇന്നലെ പ്രഖ്യാപിച്ച മിന്നൽ ഹർത്താലിൽ ജനം നട്ടംതിരിഞ്ഞു. കെഎസ്ആർടിസിയും സ്വകാര്യബസുകളും ഉൾപ്പെടെ സർവീസ് നടത്താതിരുന്നതോടെ പൊതുഗതാഗതം പൂർണമായി സ്തംഭിച്ചു. രാവിലെ സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ ബസുകൾക്കും നേരേ ചിലയിടങ്ങളിൽ കല്ലേറുണ്ടായി. ഇതോടെ ബസുകൾ സർവീസ് നിർത്തിവച്ചത് ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവരെ പെരുവഴിയിലായി.
നടുറോഡിൽ മണിക്കൂറുകളോളം വലഞ്ഞ സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവർക്ക് ചെറുതായെങ്കിലും ആശ്വാസമായത് പോലീസിന്റെയും സന്നദ്ധ സംഘടനകളുടെയും വാഹനങ്ങളായിരുന്നു. ആർസിസി, മെഡിക്കൽ കോളജ് ആശുപത്രി, ശ്രീചിത്ര എന്നിവിടങ്ങിലേക്കു പോകാനായി ദൂരസ്ഥലങ്ങളിൽനിന്നു രാവിലെ തിരുവനന്തപുരത്തെത്തിയവരെ പോലീസിന്റെ ബസിലാണ് യഥാസ്ഥാനങ്ങളിലെത്തിച്ചത്. ശബരിമല ദർശനത്തിനെത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്നലെ പുലർച്ചെ ഹർത്താൽ ആഹ്വാനം ചെയ്തത്.
ഭൂരിഭാഗം ആളുകളും രാവിലെയാണു ഹർത്താൽ പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. ഇതോടെ രാത്രിയിൽ യാത്ര പുറപ്പെട്ടവരും നേരത്തെ യാത്ര തീരുമാനിച്ചിരുന്നവരുമുൾപ്പെടെ വഴിയിൽ കുടുങ്ങി. തിരുവനന്തപുരത്തുനിന്നു രാവിലെ പന്പയിലേക്കുള്ള ബസുകൾക്കു പോലീസ് സംരക്ഷണം കിട്ടാത്തതിനാൽ സർവീസ് ആരംഭിക്കാൻ വൈകി.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ കടകൾ പൂർണമായും സമരക്കാർ രാവിലെതന്നെ അടപ്പിച്ചു. മിക്കയിടങ്ങളിലും വാഹനങ്ങളും തടഞ്ഞു. റോഡിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ തടഞ്ഞിട്ടു. ഇതു വാക്കേറ്റത്തിനും സംഘർഷത്തിനും ഇടയാക്കി. അപ്രതീക്ഷിത ഹർത്താലിനെതിരേ പലേടത്തും യാത്രക്കാർ രോഷംകൊള്ളുന്നതു കാണാമായിരുന്നു.തിരുവനന്തപുരത്തു കരകുളം, നെയ്യാറ്റിൻകര, ബാലരാമപുരം എന്നിവിടങ്ങളിൽ കെഎസ്ആർടിസി ബസുകൾക്കു നേരേ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞു.
എന്നാൽ, ഉച്ചയോടെ തലസ്ഥാനനഗരത്തിൽ സ്വകാര്യവാഹനങ്ങളും ഓട്ടോറിക്ഷകളും കൂടുതലായി നിരത്തിലിറങ്ങിയത് റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ വന്നിറങ്ങിയവരുടെ യാത്രാ ക്ലേശം കുറഞ്ഞു.
മിന്നൽ ഹർത്താലിൽ ജനം വലഞ്ഞു
02:04 AM Nov 18, 2018 | Deepika.com