തിരുവനന്തപുരം: ശബരിമല ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ശബരിമലയിൽ സുരക്ഷാഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മണ്ഡല-മകര വിളക്ക് ഉത്സവകാലത്തെ 65 ദിവസവും നിലവിലെ കനത്ത സുരക്ഷാ സംവിധാനം തുടരേണ്ടിവരുമെന്നു ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചെന്നാണു വിവരം.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയെ പുലർച്ചെ അറസ്റ്റ്ചെയ്ത പോലീസ് നടപടിയെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോദിച്ചു. പോലീസ് നിയന്ത്രണം ലംഘിച്ചെത്തുന്ന ബിജെപി- ആർഎസ്എസ് നേതാക്കളെ കരുതൽ തടങ്കലിൽ എടുക്കേണ്ടി വരുമെന്നു ഡിജിപി അറിയിച്ചു. ദക്ഷിണമേഖലാ എഡിജിപി അനിൽകാന്തിന്റെ നിയന്ത്രണത്തിലാണ് അറസ്റ്റ് അടക്കമുള്ള നടപടി സ്വീകരിച്ചത്. എഡിജിപിയോടു വിശദ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇരുമുടിക്കെട്ടുമായി എത്തിയ ശശികലയെ അറസ്റ്റ് ചെയ്തതുമൂലം സംഘപരിവാർ സംഘടനകൾ ഇന്നലെ സംസ്ഥാനത്തു ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അടക്കം സുരക്ഷാ ഭീഷണിയുണ്ടെന്നു ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും വിവരമുണ്ട്.
അതേസമയം, ശബരിമലയിലെ പോലീസുകാർക്കുള്ള അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ചർച്ച ചെയ്തതെന്നാണു ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോടു പറഞ്ഞത്.
നെയ്യഭിഷേകത്തിന് അടക്കം ഏർപ്പെടുത്തിയ പോലീസ് നിയന്ത്രണങ്ങൾക്കെതിരേ തിരുവിതാംകൂർ ദേവസ്വം ബോർഡ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഇക്കാര്യത്തിൽ ഇന്നലെ ചർച്ച നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, ഇന്നലെ ഹർത്താൽ ആയതിനാൽ ദേവസ്വംബോർഡ് പ്രസിഡന്റ് അടക്കമുള്ളവർക്കു പന്പയിൽനിന്നു തിരുവനന്തപുരത്ത് എത്താൻ കഴിഞ്ഞില്ല. ദേവസ്വം ബോർഡുമായുള്ള ചർച്ച ഇന്നു നടക്കും.
ഇതിനിടെ, യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇന്നലെയും സാവകാശ ഹർജി നൽകാനായില്ല. നാളെ ഹർജി സമർപ്പിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. കേസുമായി ബന്ധപ്പെട്ട രേഖകൾ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനു കൈമാറിയിട്ടുണ്ട്.
ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി
02:04 AM Nov 18, 2018 | Deepika.com