തിരുവനന്തപുരം: ശബരിമലയെന്ന പൂങ്കാവനത്തെ ചോരക്കളമാക്കി മാറ്റാൻ അവിടെ ക്യാന്പ് ചെയ്ത് പ്രവർത്തിക്കാനാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ശ്രമിച്ചതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പി.ആർ ചേംബറിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലെന്പാടും വിഷം ചീറ്റിക്കൊണ്ടിരുന്ന ആളാണ് ശശികല. കുറച്ചുകാലമായി അവർ ശബരിമലയിലെത്തി വിഷം വമിപ്പിക്കുകയും ശബരിമലയെ കലാപഭൂമിയാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. രക്തചൊരിച്ചിലിനായി ഗൂഢാലോചന നടത്തുന്നു. ഒരു മാസത്തിനകം നാലുതവണ അവർ ശബരിമല സന്ദർശിച്ചത് ഏതു വിശ്വാസത്തിന്റെ പേരിലാണെന്നു മന്ത്രി ചോദിച്ചു.
രാത്രിയിൽ മല കയറിയപ്പോൾ സുരക്ഷയ്ക്കു നിയോഗിച്ച പോലീസ് നിരന്തരം അഭ്യർഥിച്ചിട്ടും മടങ്ങിപ്പോകാത്തതിനാലാണ് അറസ്റ്റ് ചെയ്ത്. ഇതിന്റെ പേരിൽ ഹർത്താൽ നടത്തി വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ ആയിരക്കണക്കിനു ശബരിമല തീർഥാടകരെ കുടിവെള്ളം പോലും കിട്ടാതാക്കി ബുദ്ധിമുട്ടിച്ചു. ശബരിമല തീർഥാടനം തുടങ്ങുന്നതും മണ്ഡല ചിറപ്പ് ആരംഭിക്കുന്നതുമായ വൃശ്ചികം ഒന്നിനു ഹർത്താൽ പ്രഖ്യാപിച്ചതു മനഃപൂർവമാണ്. ആദ്യം കോണ്ഗ്രസുകാരിയും ഇപ്പോൾ ബിജെപിയുടെ സഹയാത്രികയും തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വറിന്റെ അടുത്തയാളുമാണ് ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായി. കോടതിവിധിപ്രകാരം സ്ത്രീപ്രവേശന വിധി ലഭിച്ചു മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്ര ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ എല്ലാ സൗകര്യവും ഒരുക്കി ചുമന്നുകൊണ്ടുപോയ ബിജെപിക്കാരാണ് നെടുന്പാശേരിയിലെത്തിയപ്പോൾ തടഞ്ഞു നാടകം കളിച്ചത്.
തൃപ്തി ദേശായിയുടെ പശ്ചാത്തലം വ്യക്തമായതോടെ പോലീസ് സംയമനം പാലിച്ചതിനാൽ ബിജെപിക്കു കലാപത്തിന് അവസരം കിട്ടിയില്ല. അതിനാൽ കലാപത്തിനായി മൂൻകൂട്ടി തയാറാക്കിയ വേറൊരു പദ്ധതിപ്രകാരം കെ.പി. ശശികല രാത്രിയിൽ ശബരിമല കയറുകയും പോലീസ് നീക്കം ചെയ്യുകയും ചെയ്തു. ഇതിന്റെ പേരിൽ രാജ്യത്തെന്പാടും നിന്നെത്തിയ ശബരിമല തീർഥാടകർക്കെതിരേ യുദ്ധം നടത്തുന്നതെന്തിനാണെന്ന് മന്ത്രി ചോദിച്ചു.
ശശികല ശ്രമിച്ചതു ശബരിമല ചോരക്കളമാക്കാൻ: മന്ത്രി കടകംപള്ളി
01:52 AM Nov 18, 2018 | Deepika.com