തൃശൂര്‍: ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ ഹിതപരിശോധന നടത്തേണ്ടിയിരുന്നെന്നു കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരങ്ങളുടെ കാലത്തു ഹിതപരിശോധന നടത്തിയിരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ അനാവശ്യ തിടുക്കമാണ് സ്ഥിതി രൂക്ഷമാക്കിയത്. സമാധാനാന്തരീക്ഷം നിലനിര്‍ത്തി പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചതാണ് സ്ഥിതി വഷളാക്കിയത്. അതേസമയം, ബിജെപിയുടെ നിലപാട് കള്ളത്തരമാണ്. അവർ നടത്തുന്നതു പ്രഹസന സമരമാണ്. കോണ്‍ഗ്രസ് വിരോധമാണ് പിണറായിയും ശ്രീധരന്‍പിള്ളയും വച്ചുപുലര്‍ത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍ജിഒ അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീരൻ. തൃശൂര്‍ ജവഹര്‍ലാല്‍ കണ്വന്ഷന് സെന്ററില്‍ നടന്ന സമ്മേളനത്തില്‍ എന്‍ജിഒ അസോ. പ്രസിഡന്റ് എന്‍.കെ. ബെന്നി അധ്യക്ഷത വഹിച്ചു.
ഹിതപരിശോധന വേണ്ടിയിരുന്നു: വി.എം. സുധീരന്
01:39 AM Nov 18, 2018 | Deepika.com