തിരുവനന്തപുരം: വിശ്വാസികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ പൂർണമായി പരാജയപ്പെട്ട ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
കഴിവുകെട്ട മന്ത്രിയാണെന്നു കടകംപള്ളി സുരേന്ദ്രൻ തെളിയിച്ചു. ശബരിമലയിലെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്ന അവലോകന യോഗങ്ങൾ ചടങ്ങു മാത്രമായി. മുഖ്യമന്ത്രി ശബരിമലയിൽ നേരിട്ടെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തിയില്ല. പ്രളയത്തിൽ തകർന്ന പമ്പ, ത്രിവേണികളുടെ പുനരുദ്ധാരണത്തിലും ഇടത്താവളങ്ങളായ റാന്നി, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഭക്തർക്കു സൗകര്യം ഒരുക്കുന്നതിലും സർക്കാർ അലംഭാവം കാട്ടി. തകർന്ന റോഡുകൾ നന്നാക്കുന്നതിന് ഒന്നും ചെയ്തില്ല.
ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള മുൻകരുതൽ നടപടി സ്വീകരിക്കാൻ വാട്ടർ അഥോറിറ്റി ഒന്നും ചെയ്തില്ല. ശൗചാലയങ്ങൾ ക്രമീകരിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. തിരുവിതാംകൂർ ദേവസ്വംബോർഡ് നോക്കുകുത്തിയായാണു പ്രവർത്തിക്കുന്നത്. ദേവസ്വംബോർഡും വിവിധ സർക്കാർ വകുപ്പുകളും തമ്മിൽ ഏകോപനമില്ലെന്നും അദ്ദേഹം ആരോപിച്ചു.
ദേവസ്വംമന്ത്രി രാജിവയ്ക്കണം: കൊടിക്കുന്നിൽ സുരേഷ്
01:39 AM Nov 18, 2018 | Deepika.com