പത്തനംതിട്ട: ശബരിമലയിൽ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയെ തടഞ്ഞതിൽ പ്രതിഷേധിച്ചു ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ വലഞ്ഞതു ശബരിമല തീർഥാടകരും. ഭക്ഷണവും വെള്ളവും ഇല്ലാതെയും യാത്രാ സൗകര്യം ലഭിക്കാതെയും തീർഥാടകർ വലഞ്ഞു.
മുന്നറിയിപ്പില്ലാത്ത ഹർത്താൽ ഇതരസംസ്ഥാനക്കാരായ അയ്യപ്പഭക്തരെയും വലച്ചു. തീർഥാടനപാതകളിൽ കടകളടഞ്ഞുകിടന്നതിനാൽ പലർക്കും ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല. കെഎസ്ആർടിസി ബസുകൾ അടക്കം നിർത്തിവച്ചതോടെ യാത്ര ബുദ്ധിമുട്ടുമായി. പന്പ സ്പെഷൽ സർവീസുകളും നാമമാത്രമായാണ് ഓടിച്ചത്. മറ്റ് സർവീസുകൾ ഇല്ലാത്തതു കാരണം പന്പ ബസുകളിൽ കയറാനും ആളുകളില്ലായിരുന്നു.
നിലയ്ക്കലിലെത്തിയ അയ്യപ്പഭക്തർക്കു യാത്രാ ബുദ്ധിമുട്ടുണ്ടായില്ല. ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്നൊഴിവാക്കിയിരുന്നില്ലെന്ന ആരോപണവും ഇതിനിടെ ഉയർന്നു. മുൻകാലങ്ങളിൽ തീർഥാടനകാലത്ത് പത്തനംതിട്ട ജില്ലയിൽ ഹർത്താൽ ഒഴിവാക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ഇത്തവണ ആലോചനകൾ ഒന്നും നടന്നതുമില്ല.
ഹർത്താലിൽ വലഞ്ഞ് ശബരിമല തീർഥാടകരും
01:39 AM Nov 18, 2018 | Deepika.com