കൊച്ചി: മതസമൂഹങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ കടന്നുകയറി വിശ്വാസികളെ വ്രണപ്പെടുത്തുന്ന നടപടികളിൽനിന്നു സർക്കാരുകളും ഭരണഘടനസ്ഥാപനങ്ങളും പിന്തിരിയണമെന്നു പിഒസിയിൽ കൂടിയ കേരള കാത്തലിക് ഫെഡറേഷൻ (കെസിഎഫ്) സംസ്ഥാന ജനറൽ അസംബ്ലി ആവശ്യപ്പെട്ടു.
2000വർഷം പാരന്പര്യമുള്ള കുന്പസാരം ക്രൈസ്തവരുടെ ധർമവും അവകാശവും അനുഷ്ഠാനവുമാണ്. അതു നിരോധിക്കാനോ, സ്ത്രീകൾ കുന്പസാരിക്കരുതെന്നു പറയാനോ ഭരണഘടന സ്ഥാപനത്തിനും സർക്കാരിനും അവകാശമില്ല.
കുന്പസാരത്തെ അവഹേളിച്ചും വനിതകൾ കുന്പസാരിക്കരുതെന്നു പറഞ്ഞും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപ്രസംഗം എഴുതിയ പത്രാധിപർ പരസ്യമായി മാപ്പ് പറയണം. ലേഖനം വന്ന മാസിക പിൻവലിക്കണമെന്നും കെസിഎഫ് ജനറൽ അസംബ്ലി ആവശ്യപ്പെട്ടു.
അല്മായ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ് നാത്തിയോസ് ഉദ്ഘാടം ചെയ്തു. കെസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു.
വർഗീസ് കോയിക്കര, ജസ്റ്റിൻ കരിപ്പാട്ട്, ഷാജി ജോർജ്, മേരി കുര്യൻ, രാജു ഈരശേരിൽ, പി.ജെ. പാപ്പച്ചൻ, എജി പറപ്പാട്ട്, ഹെർമൻ അലോഷ്യസ്, ബാബു കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു. സഭ ചരിത്ര പഠനസെമിനാറിൽ ഫാ. ജോളി വടക്കൻ, പീറ്റർ സി. ഏബ്രഹാം മൈലപ്ര എന്നിവർ വിഷയം അവതരിപ്പിച്ചു. ജേക്കബ് എം. ഏബ്രഹാം മോഡറേറ്ററായിരുന്നു.
ആചാരാനുഷ്ഠാനങ്ങളിൽ കടന്നുകയറി വിശ്വാസികളെ വ്രണപ്പെടുത്തരുത്: കെസിഎഫ്
01:39 AM Nov 18, 2018 | Deepika.com