കോഴിക്കോട്: ഹിന്ദുഐക്യവേദി നേതാവ് കെ.പി. ശശികല ശബരിമലയില്‍ തീര്‍ഥാടനത്തിനായി പോയതാണെന്നു കരുതുന്നില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മനഃപൂര്‍വം പ്രശ്നമുണ്ടാക്കാനാണ് അവരെത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശശികലയെ അറസ്റ്റ് ചെയ്ത് വലിയ ആളാക്കി സര്‍ക്കാര്‍ മാറ്റി. ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ അനാവശ്യമായിരുന്നു. പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിലൂടെ പൊറുക്കാനാകാത്ത തെറ്റാണ് ബിജെപിയും ആര്‍എസ് എസും ചെയ്തത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടനാ ഭേദഗതിയാണു വരുത്തേണ്ടത്. അയ്യപ്പഭക്തരെ പ്രത്യേക വിശ്വാസി വിഭാഗമായി കണ്ട് ആനുകൂല്യം നല്‍കിയാലേ ശ്വാശ്വതപരിഹാരമാവുകയുള്ളൂ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഇടപെടണം.
വിധി നടപ്പാക്കുന്നതിന് സുപ്രീംകോടതി കാലാവധി പറഞ്ഞിട്ടില്ല. എന്നാല്‍ വിധി വന്നതിന് അടുത്ത ദിവസംതന്നെ അനാവശ്യ ധൃതിപിടിച്ച് നടപ്പാക്കാന്‍ ശ്രമിച്ചതാണു പ്രശ്നങ്ങള്‍ക്കു കാരണം. സെന്‍കുമാറിനെതിരേ സുപ്രീംകോടതിവിധി വന്നതിനു ശേഷം എത്രകാലമെടുത്താണ് അത് നടപ്പാക്കിയതെന്ന് ആലോചിക്കണം. ഇത്തരത്തില്‍ നിരവധി കോടതി വിധികള്‍ വന്നുവെങ്കിലും നടപ്പാക്കാന്‍ ഇത്രയും ധൃതി സര്‍ക്കാർ കാണിച്ചിരുന്നില്ല.
ശബരിമലയിൽ നെയ്യഭിഷേകമുള്‍പ്പെടെയുള്ള ആചാരങ്ങള്‍ക്കു തടസം നില്ക്കുന്ന പോലീസിന്റെ നടപടികൾ പിന്‍വലിക്കണം. ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്താതെ പോലീസ് നിയന്ത്രണം മാത്രമാണിപ്പോൾ തുടരുന്നത്. തീര്‍ഥാടനകാലത്തെ പരിശുദ്ധിയും ശുദ്ധിയും സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്.
തീര്‍ഥാടനം തകര്‍ക്കാനാണ് എല്‍ഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് ഒരു ദിവസം ഒരുലക്ഷം പേരെ മാത്രമാണ് ശബരിമലയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തീര്‍ഥാടന കാലത്ത് അഞ്ചര കോടിയോളം പേര് ശബരിമലയിലെത്തുന്നുണ്ട്. സര്‍ക്കാരിന്റെ കണക്കുപ്രകാരമാണെങ്കില്‍ ഈ തീര്‍ഥാടന കാലത്ത് 70 ലക്ഷം പേര്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശിക്കാനാവൂ. ബാക്കിയുള്ളവർ എന്തു ചെയ്യുമെന്നത് സര്‍ക്കാർ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമല വിഷയം രാഷ്ട്രീയ മുതലെടുപ്പിനായി കോണ്‍ഗ്രസും യുഡിഎഫും കാണുന്നില്ല. സുവര്‍ണാവസരമായി ബിജെപിയും ആര്‍എസ്എസും നവോത്ഥാന മുന്നേറ്റമായി ചിത്രീകരിച്ച് എല്‍ഡിഎഫുമാണ് ശബരിമല വിഷയത്തെ കാണുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും പ്രതിപക്ഷ നേതാവും സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാതെ തന്ത്രിയും രാജാവും പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി കേട്ടത് ഏതു ജനാധിപത്യത്തിന്റെ ഭാഗമാണെന്നത് വ്യക്തമാക്കണം.
മുഖ്യമന്ത്രിക്ക് വൈകിവന്ന വിവേകമായിരുന്നു സര്‍വകക്ഷിയോഗം വിളിച്ചുചേര്ക്കാമെന്നത്. വിധി വന്നതിനു പിന്നാലെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. യോഗം ചേര്‍ന്നിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശശികല ശബരിമലയിലെത്തിയത് പ്രശ്നമുണ്ടാക്കാൻ: പ്രതിപക്ഷനേതാവ്
01:39 AM Nov 18, 2018 | Deepika.com