തൊടുപുഴ: പെൻസ്റ്റോക് പൈപ്പുകളിലെ ചോർച്ചയെത്തുടർന്നു പള്ളിവാസലിലെ രണ്ടു ജനറേറ്ററുകൾ നിർത്തിവച്ചു. ആദ്യഘട്ടത്തിൽ സ്ഥാപിച്ച അഞ്ചു മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകളാണ് നിർത്തിവച്ചത്. അപകടനില ഒഴിവാക്കാൻ ചോർച്ചയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്താനാണ് വൈദ്യുതി ബോർഡ് ആലോചിക്കുന്നത്.കെഎസ്ഇബി സിവിൽ വിഭാഗമാണു ജോലികൾ ചെയ്യുന്നത്.
പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിന്റെ ഭാഗമായി പെൻസ്റ്റോക്കുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനമുണ്ടെങ്കിലും പദ്ധതി അനന്തമായി നീളുന്നതു വിനയാവുകയാണ്.കേന്ദ്ര ഏജൻസിയായ സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശക്തമായ മുന്നറിയിപ്പ് അവഗണിച്ചാണു പള്ളിവാസലിൽ ഉത്പാദനം നടത്തിയിരുന്നത്.
78 വർഷം മുന്പ് പ്രവർത്തനം തുടങ്ങിയ വൈദ്യുത പദ്ധതിയുടെ ആദ്യഘട്ടത്തിലെ അഞ്ചു മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകളുടെ പെൻസ്റ്റോക്കുകൾ ഏതുസമയത്തും തകരാവുന്ന നിലയിലാണ്.
പലേടത്തും അപകടകരമാംവിധം ചോർച്ചയാണ്. പെൻസ്റ്റോക്കുകൾ ദുർബലാവസ്ഥയിലാണെന്നു സിപിആർഐ റിപ്പോർട്ട് നിലവിലുണ്ട്. 7.5 മെഗാവാട്ടിന്റെ രണ്ടും അഞ്ചു മെഗാവാട്ടിന്റെ മൂന്നും ജനറേറ്ററുകളാണ് പള്ളിവാസലിൽ സ്ഥാപിച്ചിരിക്കുന്നത്.
10 മില്ലിമീറ്റർ കനമുണ്ടായിരുന്ന പെൻസ്റ്റോക്കിന്റെ കനം കുറഞ്ഞു മൂന്നു മില്ലിമീറ്റർ വരെയായെന്നും റിപ്പോർട്ടുണ്ട്. ഇതു പൊട്ടിത്തെറിച്ചാൽ പന്നിയാറിൽ നേരത്തെയുണ്ടായ അപകടത്തേക്കാൾ വലിയ ദുരന്തമാകുമെന്നാണ് വിലയിരുത്തൽ.
പള്ളിവാസലിലെ രണ്ടു ജനറേറ്ററുകൾ നിർത്തിവച്ചു
01:39 AM Nov 18, 2018 | Deepika.com