കൊച്ചി: സിനിമാക്കഥയെ വെല്ലുന്നതാണു സലാമിന്റെ ജീവിതം. പോളിയോ ബാധിച്ച് ഒന്നര വയസിൽ ശരീരം തളർന്നു. 75 ശതമാനമാണു കായംകുളം കുന്നനാശേരി ചിറയിൽ സലാമിന്റെ (കായംകുളം സലാം-38) വൈകല്യം. മുന്നോട്ടുള്ള ജീവിതത്തെ തളർത്താൻ ഇത് അധികമായിരുന്നെങ്കിലും സലാമിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ തടസങ്ങളെല്ലാം സലാം പറഞ്ഞ് ഒഴിഞ്ഞുനിന്നു.
പഠിച്ചു സിവിൽ എൻജിനിയറായി. നിരവധി പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും ഇന്റർവ്യൂവിൽ തഴയപ്പെട്ടു. വക്കീൽ ഗുമസ്തൻ, കാഷ്യർ എന്നിങ്ങനെ പലവിധ ജോലികൾ ചെയ്തു. ഒരിക്കൽ ജോലി തേടി കൊച്ചിയിലെത്തിയ സലാം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു മുന്നിൽ പെട്ടിക്കട ആരംഭിച്ചു. ജീവിക്കാനുള്ള ഈ ഓട്ടപ്പാച്ചിലുകൾക്കിടയിലും ഉള്ളിലെ കലാപരമായ കഴിവുകൾ കെടാതെ നിർത്തി.
നന്നേ ചെറുപ്പം മുതൽ മനസിൽ സൂക്ഷിച്ച സംവിധാനം എന്ന മോഹം പൂവണിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഇപ്പോൾ ഈ യുവാവ്. വെല്ലുവിളികൾ അതിജീവിച്ച്, മാസങ്ങൾ നീണ്ടുനിന്ന ഒരുക്കങ്ങൾക്കുശേഷം സലാം സംവിധാനം ചെയ്ത ‘സൈൻ ഓഫ് ട്രൂത്ത്’ എന്ന ഹ്രസ്വചിത്രം കഴിഞ്ഞ 14നു യുട്യൂബിൽ അപ് ലോഡ് ചെയ്തു. ഇതിനോടകം നൂറുകണക്കിനു പേരാണു യൂട്യൂബിൽ ചിത്രം കണ്ടത്.
യുവാക്കളുടെ തെറ്റായ സൗഹൃദ ജീവിതങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിപത്തുകളിലേക്കു വിരൽചൂണ്ടുന്നതാണു ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. 20 മിനിട്ടു നീണ്ട ചിത്രത്തിൽ യുവാക്കളുടെ സൗഹൃദവും മദ്യവും മയക്കുമരുന്നും ഇവരിലും സമൂഹത്തിലും ഏൽപ്പിക്കുന്ന ആഘാതം വരച്ചുകാട്ടുന്നു. സീരിയൽ താരം സീന വടകര ഉൾപ്പെടെയുള്ളവരാണ് അഭിനേതാക്കൾ. മുച്ചക്ര സ്കൂട്ടറിൽ സഞ്ചരിക്കുന്ന സലാം സംവിധാനം നിർവഹിച്ചതും ഇതേ സ്കൂട്ടറിൽ കറങ്ങിനടന്നുതന്നെ.
ഏതാനും സുമനസുകളുടെ സഹായംകൊണ്ടാണ് ആദ്യ ഷോർട്ട്ഫിലിം സലാം സംവിധാനം ചെയ്തത്. ഈ വർഷംതന്നെ രണ്ടാമത്തെ ഷോർട്ട്ഫിലിം ചെയ്യാനുള്ള ഒരുക്കവും നടക്കുന്നു. വിധിയെ പഴിക്കാതെ എന്തിനെയും സധൈര്യം നേരിട്ടാണു ശീലമെന്നു സലാം പറയുന്നു.
വൈകല്യങ്ങളുടെ പേരിൽ വീടിന്റെ മൂലയിൽ ഒതുങ്ങിക്കൂടുന്നവർക്കു പോസിറ്റീവ് എനർജി നൽകാൻ തന്റെ പ്രവർത്തനങ്ങൾകൊണ്ടു സാധിച്ചാൽ അതു വലിയ കാര്യമാണെന്നു സലാം കരുതുന്നു.
റോബിൻ ജോർജ്
സലാമിനു മുന്നിൽ തടസങ്ങൾ സലാം പറഞ്ഞു
01:12 AM Nov 18, 2018 | Deepika.com