കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഓൺലൈൻ സേവനങ്ങൾ ചുരുങ്ങിയ ചെലവിൽ ജനങ്ങളിലെത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ ബ്രാൻഡഡ് സ്ഥാപനമാകുന്നു.
സംസ്ഥാന സർക്കാരിന്റെ അഭിമാനസംരംഭമായി മാറിയ അക്ഷയ പ്രോജക്ടിന്റെ പതിനാറാം വാർഷികത്തോടനുബന്ധിച്ചാണ് അക്ഷയ കേന്ദ്രങ്ങളെ ബ്രാൻഡഡ് ആക്കി മാറ്റുന്നത്. ഇതോടുകൂടി സംസ്ഥാനത്തെ മുഴുവൻ അക്ഷയ കേന്ദ്രങ്ങൾക്കും ഒരേമുഖം കൈവരും. കേന്ദ്രങ്ങളുടെ ബോർഡുകളുടെ വലിപ്പം ഉൾപ്പെടെയുള്ളവയ്ക്ക് ഏകീകൃത രൂപം കൈവരും. അക്ഷയ കേന്ദ്രങ്ങളുടെ പെയിന്റും ഏകീകരിക്കും. നീലനിറം നൽകാനാണ് തീരുമാനം. ഇതോടൊപ്പം ജീവനക്കാർക്ക് യൂണിഫോമും ഏർപ്പെടുത്തും. വനിതാ-പുരുഷ ജീവനക്കാർക്ക് മേൽക്കുപ്പായത്തിന് നീലനിറത്തിലുള്ള ജാക്കറ്റ് കോട്ടുകളും തിരിച്ചറിയൽ കാർഡുകളും നൽകും. ഓഫീസിനകത്ത് ജോലിചെയ്യുമ്പോൾ ഇവ നിർബന്ധമായും ധരിക്കണം.
അടുത്തഘട്ടത്തിൽ ഫർണിച്ചർ, ഇന്റീരിയർ ഡക്കറേഷൻ, രൂപഘടന എന്നിവയും ഒരേരീതിയിൽ ക്രമീകരിക്കും. കേന്ദ്രങ്ങളിലെത്തുന്നവർക്ക് ഇരിക്കാനുള്ള സൗകര്യവും കുടിവെള്ളവും ഒരുക്കും. നിലവിൽ മിക്ക അക്ഷയ കേന്ദ്രങ്ങളും കെട്ടിടങ്ങളുടെ മുകൾനിലയിലാണു പ്രവർത്തിക്കുന്നത്. പ്രായമുള്ളവരും അംഗപരിമിതരും ഇത്തരം കേന്ദ്രങ്ങളിലെത്താൻ ബുദ്ധിമുട്ടുന്നുണ്ട്. ഇക്കാര്യം പരിഹരിക്കാൻ അക്ഷയ കേന്ദ്രങ്ങൾ തറനിരപ്പിലുള്ള കെട്ടിടങ്ങളിലേക്കു മാറ്റുന്നതും സജീവപരിഗണനയിലാണ്. സംസ്ഥാനത്തെ ജില്ലകളിൽ കണ്ണൂരിനെയാണ് പൈലറ്റ് ബ്രാൻഡഡ് പ്രോജക്ട് ജില്ലയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ മാസം അവസാനത്തോടെ കണ്ണൂരിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങൾക്കും ഏകീകൃത മുഖം കൈവരും.
സംസ്ഥാനത്ത് നിലവിൽ 2750 അക്ഷയ ജനസേവന കേന്ദ്രങ്ങളാണുള്ളത്. സർക്കാർ-സർക്കാരിതര സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന സ്ഥാപനമായി അക്ഷയ മാറിയിട്ടുണ്ട്. നിലവിൽ 48 സർക്കാർ വകുപ്പുകളുടെ ഇരുനൂറിലേറെ സേവനങ്ങൾ അക്ഷയയിലൂടെ ലഭ്യമാണ്.
2002-ൽ അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമാണ് അക്ഷയ പദ്ധതി ഉദ്ഘാടനം ചെയ്തത്. കേരളത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുന്നതിലേക്ക് നയിച്ച പ്രധാന ഘടകംകൂടിയായിരുന്നു അക്ഷയ.
നിശാന്ത് ഘോഷ്
അക്ഷയ കേന്ദ്രങ്ങളുടെ മുഖം മാറുന്നു
01:12 AM Nov 18, 2018 | Deepika.com