പന്പ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 28ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സാവകാശം വേണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.
സാവകാശത്തിന്റെ കാലാവധി ബോർഡ് ആവശ്യപ്പെടില്ലെന്നും പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. കഴിയുമെങ്കിൽ ഇന്ന് അല്ലെങ്കിൽ തിങ്കളാഴ്ച ഹർജി നൽകും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ തന്ത്രിമാർ, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവരുടെ യോഗത്തിലെയും സർവകക്ഷിയോഗത്തിലെയും അഭിപ്രായങ്ങൾ പരിഗണിച്ചാണ് സാവകാശ ഹർജി നൽകാനുള്ള തീരുമാനം ബോർഡ് എടുത്തതെന്നു പ്രസിഡന്റ് പറഞ്ഞു.
മുതിർന്ന അഭിഭാഷക ചന്ദ്രോദയ സിംഗാകും ബോർഡിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുക. പന്പയിൽ പ്രളയത്തെത്തുടർന്ന് ഉണ്ടായിട്ടുള്ള സാഹചര്യം, സ്ഥലസൗകര്യം വർധിപ്പിക്കാൻ വനഭൂമി കൂടുതൽ വേണമെന്ന ആവശ്യം, ശബരിമലയിൽ നടന്നുവരുന്ന വികസനം നിർത്തിവയ്ക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയിട്ടുള്ള നിർദേശം എന്നിവയെല്ലാം സുപ്രീംകോടതി ഹർജിയിൽ പരാമർശിക്കും.
തുലാമാസപൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോഴുണ്ടായ സംഭവ വികാസങ്ങളും കോടതിയുടെ ശ്രദ്ധയിൽപെടുത്തും.
ഒടുവിൽ സാവകാശ ഹർജി
12:58 AM Nov 17, 2018 | Deepika.com