ശബരിമല: യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാനെന്ന പേരിൽ ശബരിമലയിലും പരിസരത്തും കടുത്ത നിയന്ത്രണങ്ങളുമായി പോലീസ്. എന്നാൽ, പോലീസ് നിർദേശങ്ങൾക്കെതിരേ ശക്തമായ നിലപാടുമായി ദേവസ്വം ബോർഡും രംഗത്തെത്തിയതോടെ നിയന്ത്രണങ്ങൾ പലതും ഇല്ലെന്ന പ്രസ്താവനയുമായി ഡിജിപിയും രംഗത്തെത്തി.
കർശന നിയന്ത്രണം
രാത്രിയിൽ നട അടച്ചുകഴിഞ്ഞാൽ സന്നിധാനത്തു പിന്നെ ആരും തങ്ങേണ്ടതില്ലെന്നും കടകളും ദേവസ്വം വഴിപാട് കൗണ്ടറുകളും അടച്ചിടണമെന്ന നിർദേശമാണ് പോലീസ് നൽകിയത്. അന്നദാനം 11ന് അവസാനിപ്പിക്കാനും നിർദേശിച്ചു. സന്നിധാനത്തും പന്പയിലും വിരിവയ്ക്കാൻ ആർക്കും അനുവാദമുണ്ടാകില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. നിലയ്ക്കലിൽ മാത്രമേ വിരിവയ്ക്കാൻ അനുമതിയുള്ളൂ. സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസിലെ മുറികൾ രാത്രി വാടകയ്ക്കു നൽകരുത്. ദേവസ്വം ബോർഡിന്റെ പിൽഗ്രിം സെന്റർ, ഡോണർ ഹൗസ് എന്നിവിടങ്ങളിൽ തീർഥാടകരെ താമസിപ്പിക്കരുത്. നട അടച്ചശേഷം എല്ലാ കെട്ടിടങ്ങളുടെയും മുറികൾ പൂട്ടി താക്കോൽ തങ്ങളെ ഏല്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നട അടച്ചുകഴിഞ്ഞാൽ സന്നിധാനത്ത് ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് പോലീസ്. ഇതുമായി ബന്ധപ്പെട്ടു ഡിജിപിയുടെ നിർദേശം പാലിക്കാൻ ഇന്നലെ ചേർന്ന പോലീസ് യോഗത്തിൽ ഐജി വിജയ് സാക്കറെ കർശന നിർദേശം നൽകി.
ബോർഡിന് എതിർപ്പ്
പോലീസ് നിർദേശങ്ങളിൽ കടുത്ത എതിർപ്പുമായി ദേവസ്വം ബോർഡ് രംഗത്തെത്തി. ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്തു. പന്പയിലുണ്ടായിരുന്ന ദേവസ്വം മന്ത്രിയെയും വിഷയത്തിന്റെ ഗൗരവം ബോർഡ് പ്രസിഡന്റ് ധരിപ്പിച്ചു. തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഡിജിപി ലോക്നാഥ് ബെഹ്റയുമായി ഫോണിൽ സംസാരിച്ചു. രാത്രി പത്തിനു ശേഷം വഴിപാട് കൗണ്ടറുകളും കടകളും അടയ്ക്കണമെന്ന നിർദേശം ഇന്നലെ നടപ്പാക്കില്ലെന്നും വിഷയങ്ങൾ വിശദമായി ഇന്നു മുഖ്യമന്ത്രി അടക്കമുള്ളവരുമായി തിരുവനന്തപുരത്തെത്തി ചർച്ച ചെയ്യുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. ഇതേത്തുടർന്ന് കടകളും കൗണ്ടറുകളും അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റയും പ്രസ്താവന നടത്തി.
വരുമാനത്തെ ബാധിക്കും
പോലീസ് ഏകപക്ഷീയമായാണ് സന്നിധാനത്തു നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്ന് ദേവസ്വം ബോർഡ് കുറ്റപ്പെടുത്തി. കടകളടയ്ക്കാനും കൗണ്ടറുകൾ അടയ്ക്കാനുമുള്ള നിർദേശം ലഭിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. ദേവസ്വം ബോർഡിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നതാണ് പോലീസ് നിർദേശങ്ങളെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ബോർഡിന്റെ അതൃപ്തി എക്സിക്യൂട്ടീവ് ഓഫീസർ ബി. സുധീർകുമാർ ഐജി വിജയ് സാക്കറേയെ നേരിട്ട് അറിയിക്കുകയും ചെയ്തു.
നെയ്യഭിഷേകം
ശബരിമലയിൽ ഏറ്റവുമധികം തിരക്കുണ്ടാകുന്നത് നെയ്യഭിഷേകത്തിനാണ്. തീർഥാടന കാലത്തു തിരക്കുള്ള ദിവസങ്ങളിൽ പുലർച്ചെ മൂന്നിനു നട തുറക്കും. 3.30ഓടെ ആരംഭിക്കുന്ന നെയ്യഭിഷേകം ഉച്ചവരെ നീളും. മല കയറുന്ന അയ്യപ്പഭക്തർ രാത്രിയിൽ തങ്ങി നെയ്യഭിഷേകം നടത്തി മാത്രമേ മലയിറങ്ങാറുള്ളൂ. ഇത്തരത്തിൽ തങ്ങാൻ ഇനി അനുവാദമില്ല. നെയ്യഭിഷേകം നടത്തേണ്ടവർ രാവിലെ മല കയറട്ടേയെന്നാണു പോലീസ് നിർദേശം. നെയ്യഭിഷേകസമയം ദീർഘിപ്പിക്കാനാകുമോയെന്നും പോലീസ് ദേവസ്വം ബോർഡിനോട് അഭിപ്രായം തേടിയിട്ടുണ്ട്.
നിയന്ത്രണം കടുപ്പിച്ചു പോലീസ്, എതിർപ്പുമായി ദേവസ്വം ബോർഡ്
12:43 AM Nov 17, 2018 | Deepika.com