ശബരിമല: മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ചു ശബരിമല അയ്യപ്പക്ഷേത്ര നട ഇന്നലെ വൈകുന്നേരം അഞ്ചിന് തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.വി. ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയാണ് നട തുറന്നത്.
നട തുറന്ന മേൽശാന്തി പതിനെട്ടാംപടിക്കു താഴെയെത്തി ആഴി തെളിച്ചു. ഇതോടെ പടി ചവിട്ടാൻ ഇരുമുടിക്കെട്ടുമായി നിന്നിരുന്ന ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരെ കൈപിടിച്ചു പതിനെട്ടാംപടി കയറി. ശ്രീകോവിലിനു മുന്‍പിലെത്തി പുതിയ മേൽശാന്തിമാർ ദർശനം നടത്തിയതോടെ തന്ത്രി ഇരുവർക്കും പ്രസാദം നൽകി. തുടർന്നു കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ചു മലചവിട്ടിയെത്തിയ ആയിരകണക്കിന് അയ്യപ്പഭക്തർ ദർശന സായൂജ്യം നേടി. ഇന്നലെ പ്രത്യേക പൂജകളുണ്ടായിരുന്നില്ല.
പുതിയ മേൽശാന്തിമാരുടെ സ്ഥാനാഭിഷേക ചടങ്ങുകൾ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടന്നു. ശബരിമല മേൽശാന്തിയായി പാലക്കാട് സ്വദേശി വി.എൻ. വാസുദേവൻ നന്പൂതിരിയുടെ സ്ഥാനാരോഹണമാണ് ആദ്യം നടന്നത്. സോപാനത്തിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ അഭിഷേകം നടന്നു. അവരോധ ചടങ്ങുകൾ പൂർത്തീകരിച്ച് നിയുക്ത മേൽശാന്തിയെ തന്ത്രി കണ്ഠര് രാജീവര് കൈപിടിച്ച് ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുത്തു. തുടർന്ന് മാളികപ്പുറത്ത് പുതിയ മേൽശാന്തി ചെങ്ങന്നൂർ ഇരമല്ലിക്കര മാന്‍പാറ ഇല്ലത്ത് എം.എൻ. നാരായണൻ നന്പൂതിരിയുടെ സ്ഥാനാഭിഷേകവും നടന്നു.
രാത്രി പത്തിന് ശബരിമലയിൽ സ്ഥാനമൊഴിയുന്ന മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നന്പൂതിരിയും മാളികപ്പുറത്ത് മേൽശാന്തി അനീഷ് നന്പൂതിരിയും നട അടച്ച് താക്കോൽ ദേവസ്വം മാനേജർക്കു കൈമാറി. ഇരുവരും പുറപ്പെടാശാന്തിമാരെന്ന നിലയിൽ ഒരു വർഷത്തെ പൂജകൾ പൂർത്തീകരിച്ചു രാത്രിയിൽതന്നെ മല ഇറങ്ങി. ഇന്നു പുലർച്ചെ മൂന്നിനു വൃശ്ചികപ്പുലരിയിൽ നട തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്. അടുത്ത ഒരുവർഷത്തേക്കു ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ശബരിമലയിൽത്തന്നെ താമസിച്ചു പൂജകൾ നിർവഹിക്കണം.
മണ്ഡലവ്രതാരംഭത്തിനു തുടക്കംകുറിക്കുന്നതും ഇന്നാണ്. ഇന്നു രാവിലെ നട തുറന്നു നിർമാല്യദർശനത്തിനും ഗണപതിഹോമത്തിനും ശേഷം നെയ്യഭിഷേക ചടങ്ങ് ആരംഭിക്കും. തീർഥാടനകാലത്തെ ആദ്യ നെയ്യഭിഷേകമാണ് ഇന്നു നടക്കുന്നത്. ഇത് ഉച്ചവരെ നീളും. ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കും പിന്നീട് മൂന്നിനാണു തുറക്കുന്നത്. രാത്രി 11ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തിരക്ക് ഏറുന്നതനുസരിച്ചു പുലർച്ചെ മൂന്നിനു നട തുറന്ന് രാത്രി 11നായിരിക്കും അടയ്ക്കുക.
തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് നടക്കും. അന്നു രാത്രി പത്തിനു നട അടയ്ക്കും. ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20ന് നട അടയ്ക്കും.
ശബരിമല നട തുറന്നു, തീർഥാടനത്തിനു തുടക്കമായി
12:43 AM Nov 17, 2018 | Deepika.com