നെടുന്പാശേരി: പ്രവർത്തനം ആരംഭിച്ചതു മുതൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇത്ര വലിയ പ്രതിഷേധം നടക്കുന്ന് ഇതാദ്യം. കനത്ത സുരക്ഷാ മേഖലയാണു വിമാനത്താവളവും പരിസര പ്രദേശങ്ങളും. യാതൊരു വിധത്തിലുള്ള സംഘം ചേരലുകളോ സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കലോ ഇവിടെ അനുവദിക്കാറില്ല. എന്നിട്ടും നൂറുകണിക്കിനാളുകൾ കയറി വിമാനത്താവളത്തിന്റെ പ്രവർത്തനം താളംതെറ്റിക്കുംവിധം പ്രതിഷേധം നടത്തിയതു സുരക്ഷാവീഴ്ചയാണെന്നാണു വിലയിരുത്തൽ.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിട്ടി ഫോഴ്സിന്റെ (സിഐഎസഎഫ്) നേതൃത്വത്തിലാണു വിമാനത്താവളത്തിലെ സുരക്ഷ. സീനിയർ കമൻഡാന്റിന്റെ കീഴിൽ അറുന്നൂറോളം സിഐഎസ്എഫ് ഭടന്മാരെയാണ് ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള എല്ലാ സന്നാഹങ്ങളും ഇവിടെയുണ്ട്. ഒരു തരത്തിലുമുള്ള സുരക്ഷാവീഴ്ചയും വിമാനത്താവള പരിസരത്ത് അനുവദിക്കാറില്ല.
ഗേറ്റിനു പുറത്തുമാത്രമാണു സാധാരണഗതിയിൽ ചെറിയ രീതിയിലെങ്കിലും പ്രതിഷേധം ഉണ്ടാകാറുള്ളത്. പ്രധാന ഗേറ്റിനുള്ളിലേക്കു പ്രതിഷേധക്കാരെ കയറ്റിവിടാറെയില്ല. തൃപ്തി ദേശായിയുടെ വരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ പോലീസിന്റെ നേതൃത്വത്തിൽ വിമാനത്താവള പരിസരത്ത് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. അധികൃതരുടെ കണക്കുകൂട്ടലുകൾ തെറ്റുന്ന കാഴ്ചയാണ് ഇന്നലെ കാണാൻ കഴിഞ്ഞത്. വിമാനത്താവള പരിസരത്ത് ഇത്രയധികം പ്രതിഷേധം ഉയരുമെന്ന് അധികൃതരും പ്രതീക്ഷിച്ചില്ലെന്നാണു സൂചന.
വിമാനത്താവളത്തിലെ പ്രതിഷേധം സുരക്ഷാവീഴ്ച
12:37 AM Nov 17, 2018 | Deepika.com