ശബരിമല: ശബരിമല തീർഥാടനം ആരംഭിച്ചത് കനത്ത മഴയോടെയാണ്. അസൗകര്യങ്ങളുടെ പെരുമഴക്കാലത്തിനു കൂടിയാണ് ഇന്നലെ തുടക്കം കുറിച്ചത്.
ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ ചാറ്റല്‍ മഴ രാവിലെ പത്തോടെ ശക്തിയാര്‍ജിച്ചിരുന്നു. പന്പയിലേക്കു തീർഥാടകപ്രവാഹം തുടങ്ങിയതോടെ ചെളിയും നിറഞ്ഞു. പ്രളയത്തിൽ തകർന്നടിഞ്ഞ പന്പയിൽ മഴ നനയാതെ കയറിനിൽക്കാൻ പോലും സൗകര്യമുണ്ടായിരുന്നില്ല. കുടിക്കാൻ വെള്ളമില്ലാതെയു പ്രാഥമിക സൗകര്യങ്ങൾ ഇല്ലാതെയും ഭക്തർ വലഞ്ഞു. പന്പ മണൽപ്പുറത്തു കടകളും ഉണ്ടായിരുന്നില്ല.
മല കയറ്റവും അസൗകര്യങ്ങൾ നിറഞ്ഞതായിരുന്നു. കാനനപാതയിൽ വഴിവിളക്കുകൾ പ്രകാശിച്ചിരുന്നില്ല. പോലീസിന്റെ അതിപ്രസരവും പരിശോധനകളും തീർഥാടകരെ വലച്ചു. സന്നിധാനത്ത് എത്തിയപ്പോഴും അസൗകര്യങ്ങൾ തുടർന്നു. വിരിവയ്ക്കാനുള്ള സൗകര്യമില്ലാത്തതിനാൽ കിലോമീറ്ററുകൾ നടന്നു മല കയറിയ ഭക്തർക്കു വിശ്രമിക്കാനായില്ല. പ്രായമായവരും സ്ത്രീകളുമാണ് ഏറെ ബുദ്ധിമുട്ടിയത്. കുടിവെള്ള സൗകര്യവും അന്നദാനവും പരിമിതമായിരുന്നു. ബേസ് ക്യാന്പായി മാറിയ നിലയ്ക്കലിലെത്തിയവരും അസൗകര്യങ്ങളിൽ വീർപ്പുമുട്ടി. നിലയ്ക്കലിലെ ആധുനിക സംവിധാനങ്ങൾ പൂർണമായിട്ടില്ല. കടകൾ പ്രവർത്തിച്ചു തുടങ്ങാത്തതിനാൽ ഭക്ഷണം ലഭ്യമായതുമില്ല. ആശുപത്രി സൗകര്യങ്ങളും ആരംഭിച്ചുവരുന്നതേയുള്ളൂ.
വിവാദങ്ങളും സമരങ്ങളും വലച്ചതോടെയാണ് തീർഥാടനകാല മുന്നൊരുക്കങ്ങൾ പരിമിതപ്പെട്ടത്. ഒരുമാസത്തിനുശേഷം ഇന്നലെയാണ് മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തത്. ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും തുലാമാസ പൂജയ്ക്കു നട തുറന്ന ദിനം എത്തിയശേഷം ഇന്നലെയാണ് പന്പയിലേക്കു പോലും എത്തിയത്. മുഖ്യമന്ത്രി, മന്ത്രിതല അവലോകനയോഗങ്ങൾ ഇക്കുറി നട തുറക്കുന്നതിനോടനുബന്ധിച്ചു നടന്നില്ല. പത്തനംതിട്ട ജില്ലാ കളക്ടർ സന്പൂർണയോഗം വിളിച്ചതാകട്ടെ ഇന്നലെയാണ്. ക്രമീകരണങ്ങൾ വരുംദിവസങ്ങളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ക്രമീകരണം ഏകോപിപ്പിക്കാൻ അഡീഷണൽ മജിസ്ട്രേറ്റ് വി.ആർ. പ്രേംകുമാറിനെ നിയോഗിച്ചിട്ടുണ്ട്.
അസൗകര്യങ്ങളുടെ പെരുമഴയിൽ തുടക്കം
12:37 AM Nov 17, 2018 | Deepika.com